വിവാദ ചിത്രം ദി കേരളാ സ്റ്റോറി 2ന് പ്രദർശനാനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
|
കേരള സ്റ്റോറി ടു റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ചിനെതിരേ നിർമാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിനിമ പ്രഥമദൃഷ്ട്യാ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് തടഞ്ഞത്. സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹരജികൾ ഫയൽ ചെയ്തതെന്ന് നിർമാതാവ് കോടതിയിൽ വാദിച്ചു. കേരള സ്റ്റോറി ഒന്നാം ഭാഗം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണെന്നും സിബിഎഫ്സി സെൻസർ സർട്ടിഫിക്കേറ്റ് നൽകിയ സിനിമയാണെന്നുമാണ് നിർമാതാക്കളുടെ വാദം. ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കഥ സംവിധായകന്റേതാണ്. കേരളത്തെ അപമാനിക്കുന്നില്ല. സാമൂഹിക വിപത്തുകൾ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കെതിരെ സംസാരിക്കുന്ന സിനിമയാണിത്. ഒരു മതം പൂർണമായി അല്ല അതിലെ ഒരു വിഭാഗം ആളുകളാണ് ഈ സാമൂഹിക വിപത്തിന് പിന്നിലുള്ളത്. അവരെ കുറിച്ചാണ് സിനിമ പറയുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തെ സിനിമ തകർക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സുപ്രിം കോടതിയും ഭരണഘടനയും ഉറപ്പ് നൽകുന്നതാണെന്നുമാണ് നിർമാതാക്കളുടെ വാദം.



