01
Mar 2026
Sun
01 Mar 2026 Sun
India reaches t20 WC semi final by Sanju Samsons 97 run

സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പോരാട്ട മികവില്‍(50 പന്തില്‍ നിന്ന് 97*)വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് അഞ്ചിന് ഇന്ത്യ ഇംഗ്ലണ്ടിനെയാണ് സെമിയില്‍ നേരിടുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്ത് സിക്‌സിനു പായിച്ച സഞ്ജു രണ്ടാം പന്ത് അതിര്‍ത്തി കടത്തിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.
ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 195 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 199 റണ്‍സാണ് അടിച്ചെടുത്തത്. തിലക് വര്‍മ(27), സൂര്യകുമാര്‍ യാദവ്(18), ഹാര്‍ദിക് പാണ്ഡ്യ(17), അഭിഷേക് ശര്‍മ(10), ഇഷാന്‍ കിഷന്‍(10), ശിവം ദുബേ(8*)എന്നിങ്ങനെയാണ് ഇന്ത്യന്‍ നിരയിലെ മറ്റുള്ളവരുടെ പ്രകടനം. ലോകകപ്പിലെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

സായ് ഹോപ്(32), ചേസ്(40), ഹെറ്റ്‌മെയര്‍(27), റൂതര്‍ഫോഡ്(14), പവല്‍(34*), ഹോള്‍ഡര്‍(37*)എന്നിവരാണ് വെസ്റ്റിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ടും പാണ്ഡ്യ, വരുണ്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി. വെസ്റ്റിന്‍ഡീസ് നിരയില്‍ ഹുസേന്‍ ഒന്നും ഹോള്‍ഡര്‍, ജോസഫ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.

അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ പതിവിനു വിപരീതമായി നെഞ്ചില്‍ കുരിശുവരച്ച് ആകാശത്തിലേക്ക് നോക്കിയ സഞ്ജു സാംസണ്‍ വിജയ റണ്‍ നേടിയ ശേഷം മൈതാനത്ത് മുട്ടുകുത്തുകയും ഹെല്‍മറ്റ് ഊരിയെറിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി കുരിശുവരയ്ക്കുകയും കൈകള്‍ കൂപ്പി ദൈവത്തിന് നന്ദി പറയുകയും ചെയ്തു. അത്രമേല്‍ വികാരപരമായിരുന്നു സഞ്ജുവിന്റെ നന്ദിപ്രകടനം. സഞ്ജുവാണ് കളിയിലെ താരവും.

ALSO READ: ആശങ്ക വേണ്ട ജിസിസിയിലെ ലുലു സ്റ്റോറുകളില്‍ ഭക്ഷ്യശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് എംഎ യൂസുഫലി