01
Mar 2026
Sun
01 Mar 2026 Sun
Iran confirms death of Ali Khamnei in Israel US attack

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരണം. കഴിഞ്ഞദിവസം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. ഖാംനഇയുടെ വസതിക്കു നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിനു മുറമേ മകളും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ ടിവി റിപോര്‍ട്ട് ചെയ്തു.
ഖാംനഇയുടെ രക്ഷസാക്ഷിത്വത്തിന് പകരം വീട്ടുമെന്ന് ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍സ് പ്രതികരിച്ചു. ഇറാനില്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ച് ട്രംപ്

ഖാംനഇ: പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും നാല് പതിറ്റാണ്ടുകള്‍

1989-ല്‍ ആയത്തുല്ല റൂഹുള്ള ഖുമൈനിയുടെ മരണത്തെത്തുടര്‍ന്നാണ് അലി ഖാംനഇ ഇറാന്റെ നേതൃത്വമേറ്റെടുത്തത്. വെറും ഒരു മതനേതാവ് എന്നതിലുപരി, ഇറാന്റെ സൈനിക-സാമ്പത്തിക ശക്തിയെ ആധുനികവല്‍ക്കരിച്ചതും മേഖലയില്‍ ഇറാന്റെ സ്വാധീനം ഉറപ്പിച്ചതും ഖാംനഇയായിരുന്നു.

യുദ്ധകാല പ്രസിഡന്റ്

1980-കളില്‍ ഇറാഖുമായുള്ള യുദ്ധസമയത്ത് ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനഇ, പാശ്ചാത്യ രാജ്യങ്ങള്‍ ഇറാഖിനെ പിന്തുണയ്ക്കുന്നത് കണ്ട് വളര്‍ന്നയാളാണ്. ഇത് പാശ്ചാത്യ രാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത അവിശ്വാസത്തിന് കാരണമായി.

ഐആര്‍ജിസിയുടെ വളര്‍ച്ച: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (IRGC) ഒരു കരുത്തുറ്റ സൈനിക-സാമ്പത്തിക ശക്തിയായി മാറ്റിയത് ഖാംനഇയുടെ ദീര്‍ഘവീക്ഷണമായിരുന്നു.

പാശ്ചാത്യ ഉപരോധങ്ങളെ നേരിടാന്‍ ‘റെസിസ്റ്റന്‍സ് ഇക്കോണമി’ (Resistance Economy) എന്ന ആശയത്തിലൂടെ ഇറാനെ സ്വയംപര്യാപ്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.

ആഭ്യന്തര വെല്ലുവിളികളും പ്രതിഷേധങ്ങളും

ഖാംനഇയുടെ ഭരണകാലം വലിയ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 2009-ലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചുള്ള പ്രതിഷേധം, 2022-ലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരം എന്നിവയെല്ലാം സൈന്യത്തെ ഉപയോഗിച്ച് അദ്ദേഹം അടിച്ചമര്‍ത്തി. സമീപകാലത്ത് സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.