തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും.
|
മൂന്നു ലക്ഷത്തിലധികം കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വർഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷമാണ് സ്‌കൂളുകൾ നാളെ തുറക്കുന്നത്.
ലളിതമായി വ്യത്യസ്തരീതിയിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകൾക്ക് സർക്കാർ നൽകിയ നിർദേശം. ഈ അധ്യയന വർഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തിൽ നിന്നും അധ്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സർക്കാർ പിന്മാറി. വിദ്യാലയങ്ങളിൽ 204 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.
ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ 12 ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങൾ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാർശ ചെയ്തത്.
വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നൽകാൻ ചേർന്ന ക്യുഐപി യോഗമാണ് ഈ ശുപാർശ നൽകിയത്. ഇതനുസരിച്ച് തുടർച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യയന ദിനങ്ങൾ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടർ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


