07
Mar 2026
Sat
07 Mar 2026 Sat
E aboobacker pfi leader

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് മകള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഞ്ചിലെ അണുബാധയും കടുത്ത ചുമയുമുണ്ട്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലും മാറിക്കൊണ്ടിരിക്കുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞിരിക്കുകയാണെന്നും മകള്‍ പറഞ്ഞു. പിതാവിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും രോഗശമനത്തിനും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ആരോഗ്യപരമായ ആശങ്കകള്‍ കാരണം ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയതായി മരുമകന്‍ മുനീബ് പറഞ്ഞു.

2022 സെപ്റ്റംബര്‍ 22 ന് പുലര്‍ച്ചെയാണ് ഇ അബൂബക്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വിചാരണ പോലും ആരംഭിക്കാതെ 74 കാരനായ ഇ അബൂബക്കര്‍ രോഗാവസ്ഥയില്‍ നാല് കൊല്ലത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

അതേ ദിവസം തന്നെ 10 സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള്‍ ഉള്‍പ്പടെ 100 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യെയും അതിന്റെ അനുബന്ധ സംഘടനകളായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളെയും ബിജെപി സര്‍ക്കാര്‍ നിരോധിച്ചു.

കസ്റ്റഡിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കുടുംബം പറയുന്നു. ‘അദ്ദേഹം ദിനംപ്രതി ദുര്‍ബലനായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ശരിയായ ഭക്ഷണക്രമം ലഭ്യമല്ലാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനുഭവപ്പെടുന്നു,’ ഭാര്യ ആമിന പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എയിംസില്‍ നിന്നുള്ള 10 ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെങ്കിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുന്നതിന് അടിസ്ഥാനമായി ഈ റിപ്പോര്‍ട്ട് മാറി. അബൂബക്കര്‍ പിന്നീട് എയിംസില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതുകയും ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി തേടി കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതായി കുടുംബം നേരത്തെ അറിയിച്ചിരുന്നു.