|
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തിയപ്പോൾ പിറന്നത് ഗോൾവർഷം. സൗദി സ്റ്റാർ ഇലവനെതിരായ മത്സരത്തിൽ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് നാലിനെതിരേ അഞ്ചുഗോളുകൾക്ക് വിജയം.
സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് സൗദി ഇലവൻ പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേട്ടത്തോടെ ആഘോഷമാക്കി.
സൂപ്പർ താരങ്ങളെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 3ാം മിനിറ്റിൽ മെസ്സി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. നെയ്മറിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി പിഎസ്ജിക്ക് ലീഡ് നൽകിയത്. 34ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ സൗദിക്ക് സമനില നൽകി. 43ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പി.എസ്.ജി മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+6) റിയാദ് ഇലവനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ പി.എസ്.ജിക്കു വേണ്ടി സെർജിയോ റാമോസ് (53), കിലിയൻ എംബാപ്പെ (60), ഹ്യൂഗോ എകിടികെ (78) എന്നിവരും സൗദിക്കു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്‌സൻ ടലിസ്‌ക (90+4) എന്നിവരും സ്‌കോർ ചെയ്തു. 39ാം മിനിറ്റിൽ യുവാൻ ബെർനറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനുശേഷം 10 പേരുമായാണ് പി.എസ്.ജി കളിച്ചത്. മെസ്സി, നെയ്മർ, എംബാപ്പെ എന്നീ പിഎസ്ജി താരങ്ങളെയും ക്രിസ്റ്റ്യാനോയെയും 60 മിനിറ്റ് പൂർത്തിയായതോടെ കളിക്കളത്തിൽ നിന്നു പിൻവലിച്ചു. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ മുഖ്യാതിഥി ആയിരുന്നു.



