10
Aug 2026
Mon
10 Aug 2026 Mon
donald trump

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണ്ണായക കരാറുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ തയാറായാല്‍, ഇറാനുമായി ഒരു പുതിയ ആണവ കരാര്‍ ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങള്‍ യുഎസ് ഉപേക്ഷിച്ചേക്കാമെന്ന് ‘ദി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു സമ്പൂര്‍ണ്ണ ആണവ കരാറിനായി കടുംപിടുത്തം പിടിക്കുന്നതിന് പകരം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോര്‍മുസിലൂടെയുള്ള ചരക്ക് നീക്കം പുനഃസ്ഥാപിക്കുന്നത് പ്രമേയമാക്കി സൈനിക നടപടി അവസാനിപ്പിക്കാനും നിലവിലെ വെടിനിര്‍ത്തല്‍ നീട്ടാനും ട്രംപ് ഭരണകൂടം തയ്യാറായേക്കും.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വോള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ വെളിപ്പെടുത്തല്‍. ഒരു പുതിയ ആണവ കരാര്‍ സാധ്യമായില്ലെങ്കിലും സൈനിക നീക്കം അവസാനിപ്പിച്ച് മടങ്ങാന്‍ മടിയില്ലെന്ന് ട്രംപ് തന്റെ മുതിര്‍ന്ന ഉപദേശകരെ സ്വകാര്യമായി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത വ്യവസ്ഥകളുമായി ഇറാന്‍

എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ വന്‍ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരം, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കല്‍, മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം, ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ALSO READ: ”ആര്‍എസ്എസുകാര്‍ വെട്ടിയ വിരല്‍ ചിലര്‍ എഐ സര്‍ജറിയിലൂടെ തിരിച്ചുതന്നിട്ടുണ്ട്….’, അര്‍ജുന്‍ ആയങ്കിയെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന വ്യാജ ഫോട്ടോക്കെതിരേ നിയമ നടപടിയുമായി പി ജയരാജന്‍

ഇറാന്റെ ഈ കടുത്ത നിബന്ധനകള്‍ വാഷിംഗ്ടണിന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. പെട്ടെന്നൊരു ഒത്തുതീര്‍പ്പിന് പകരം ദീര്‍ഘകാല പോരാട്ടത്തിനാണ് ടെഹ്‌റാന്‍ തയ്യാറെടുക്കുന്നത് എന്നതിന്റെ സൂചനയാണിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ കടല്‍പ്പാതയായ ഹോര്‍മുസ് നിലവില്‍ ഇറാന്റെ ഏറ്റവും വലിയ ആയുധമാണ്. മിസൈല്‍, ????ന്‍ ആക്രമണങ്ങളിലൂടെ ഈ വഴിയിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാനു സാധിച്ചിട്ടുണ്ട്. ഇത് ആഗോള വിപണിയെയും സാമ്പത്തിക രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കി.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാന്‍ ഈ കടല്‍പ്പാത അടയ്ക്കുകയും അമേരിക്കന്‍, സഖ്യകക്ഷി യുദ്ധക്കപ്പലുകളെ കടത്തിവിടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ ഈ വഴി ഉപയോഗിക്കുന്ന മറ്റ് വാണിജ്യ കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാനും ഇറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളും ചരക്കുകപ്പലുകളില്‍ നിന്ന് പണം ഈടാക്കാനുള്ള ശ്രമങ്ങളും വാഷിംഗ്ടണ്‍ നിഷേധിച്ചിട്ടുണ്ട്.

കടലിടുക്ക് ഇതിനകം പൂര്‍ണ്ണമായും തുറന്നുകൊടുത്തു എന്ന് ട്രംപ് അടുത്തിടെ പലതവണ അവകാശപ്പെട്ടിരുന്നെങ്കിലും, അതെല്ലാം വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞു.

യുഎസില്‍ പെട്രോള്‍ വില ഇപ്പോഴും യുദ്ധത്തിന് മുന്‍പുള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണ് തുടരുന്നത്. അമേരിക്കന്‍ മിഡ്ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇറാനിലെ സൈനിക നീക്കം വിജയകരമായിരുന്നുവെന്ന് സ്വന്തം വോട്ടര്‍മാരെ ബോധ്യപ്പെടുത്തേണ്ട വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ട്രംപിനുണ്ട്.

Tags:US Iran war news, Strait of Hormuz conflict, Donald Trump Iran deal, Trump nuclear agreement, US petrol price hike, Iran war updates Malayalam, US midterm elections 2026

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക