15
Sep 2024
Tue
15 Sep 2024 Tue
Youth League leaders visited Aryan Mishra's family

ഫരീദാബാദ്: മുസ്ലിമാണെന്നു കരുതി എന്റെ മകനെ കൊന്നു എന്നാണ് അവര്‍ പറഞ്ഞത്. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ. ഹരിയാന ഫരീദാബാദില്‍ പശു ഭീകരര്‍ വെടിവച്ച് കൊന്ന 19 കാരന്‍ ആര്യന്‍ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളില്‍ രോഷവും സങ്കടവും ഉണ്ടായിരുന്നു. വര്‍ഗീയ ഭ്രാന്തരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാരുടെ വേദന എനിക്ക് മനസിലാവുന്നു. ഇനിയൊരമ്മക്കും ഈ ഗതി വരരുത്. എന്റെ മകന് നീതി കിട്ടണം.19 വയസുകാരനായ മകന്‍ ആര്യന്‍ മിശ്രയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു പിടിച്ച് വിതുമ്പി കരഞ്ഞുകൊണ്ട് ഉമമിശ്ര അത് പറഞ്ഞത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാകിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ആര്യന്‍ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര, മാതാവ് ഉമ മിശ്ര, സഹോദരന്‍ ആയുഷ് മിശ്ര എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ച യൂത് ലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും അറിയിച്ചാണ് മടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫരീദാബാദിലെ ടോള്‍ ഗേറ്റിനടുത്ത് വച്ച് പുലര്‍ച്ചെ മൂന്ന് മണിക്ക് അയല്‍വാസികളായ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്യന്‍ മിശ്ര വെടിയേറ്റ് മരിച്ചത്. വളരെ സാധാരണ ചുറ്റുപാടുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഹിന്ദു ബ്രാഹ്മണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കനായിരുന്ന ആര്യന്‍. പശു മാംസക്കടത്ത് തടയാനെന്ന പേരില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ ബജ്‌റംഗ് ദള്‍ നേതാവ് അനില്‍ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്‍തുടര്‍ന്ന് മുന്‍ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിടിയിലായ അനില്‍ കൗശിക് ആര്യന്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത് ബ്രഹ്മഹത്യ നടത്തിയതില്‍ ഖേദമുണ്ട് മുസ്ലിമാണെന്നു കരുതി നിറയൊഴിച്ചതാണെന്നാണ്. അനില്‍ കൗശികിനോട് പറഞ്ഞ മറുപടി ലോകത്തോട് മുഴുവന്‍ വിളിച്ച് പറയുകയാണ് സിയാനന്ദ് മിശ്രയും ഉമ മിശ്രയും.
വീട്ടിലുപയോഗിക്കുന്ന ചെരിപ്പു ധരിച്ച് ഫോണ്‍ പോലും എടുക്കാതെയാണ് ആര്യന്‍ രാത്രി പോയത് എന്ന് അമ്മ പറയുന്നു. കടുത്ത ഷുഗര്‍ രോഗിയാണ് അവന്റെ അഛന്‍. ഞാനും മക്കള്‍ രണ്ടു പേരും ജോലി ചെയ്താണ് വീട്ടുവാടകയും മറ്റ് ചിലവുകളും നടത്തുന്നത്. പ്ലസ് ടു മുതല്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോയവനായിരുന്നു ആര്യന്‍. പഠിക്കാന്‍ മിടുക്കനായിരുന്നു. ബുള്‍സ് ജിം ദേശീയ തല മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയവനാണ്. അവന്റെ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മെഡലുകളും ഓരോന്നായി യൂത് ലീഗ് നേതാക്കളെ കാണിച്ച് കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു. നേരത്തെ അപകടം സംഭവിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് ഞാന്‍. ആര്യന്‍ വീട്ടു ജോലിയിലടക്കം തന്നെ സഹായിക്കുമായിരുന്നു. അവന്റെ വേര്‍പാടിനോട് പൊരുത്തപ്പെടാനാവില്ല. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ. അവര്‍ മനുഷ്യരല്ലെ. പശുവിന്റെയും മതത്തിന്റെയും പേര് പറഞ്ഞ് ആളുകളെ കൊല്ലുന്നവരും മനുഷ്യരല്ലെ. മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മക്കും സഹിക്കാനാവില്ല. പുത്ര ദു:ഖത്തിലും പേറ്റുനോവിന് മതമില്ലെന്ന് ഉമ മിശ്ര യൂത് ലീഗ് നേതാക്കളോടു പറഞ്ഞു.

ഫരീദാബാദില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പിതാവ് സിയാനന്ദ് മിശ്ര പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അനില്‍ കൗശികിനെ നേരില്‍ കണ്ടിരുന്നു. ബ്രഹ്മഹത്യ മാത്രമല്ല നരഹത്യയെല്ലാം പാപമാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ദീര്‍ഘകാലം മുസ്ലിമായ ഒരു കച്ചവടക്കാരന്റെ സഹായിയുടെ ജോലി ചെയ്തവനാണ് ഞാന്‍. കണ്ടാല്‍ പണ്ഡിറ്റ്ജി എന്ന് വിളിച്ച് അടുത്തെത്തുന്ന ധാരാളം മുസ്ലിം സുഹൃത്തുകള്‍ എനിക്കിവിടെയുണ്ട്. ഹിന്ദു മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ദാരുണമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആര്യന്റെ മാതാപിതാക്കള്‍ യൂത് ലീഗ് സംഘത്തോട് പറഞ്ഞു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചം ഗൂഡാലോചനയെക്കുറിച്ചും പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിയും വരെ നിശബ്ദരായിരിക്കൂ എന്നാണ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ വേണ്ടത്ര താല്പര്യമില്ല എന്നു അദ്ദേഹം പറഞ്ഞു.

ഹരിയാനയില നൂഹ് ഫരീദാബാദ് ജില്ലകളെ സംഘ് പരിവാര്‍ സംഘടനകള്‍ പശു ഭീകരതയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. തോക്കുകളുമായി റോന്ത് ചുറ്റുന്ന ഇവരുടെ ആളുകളെ ആക്രമിക്കുന്നതും വാഹനങ്ങള്‍ കൊള്ളയടിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് നിത്യസംഭവമാണിവിടെ.16 വയസുകാരനായ ജുനൈദ്, പെഹ്ലു ഖാന്‍ അടക്കം നിരവധി പേരെ പശു ഭീകരര്‍ ഇവിടെ കൊന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സാബിര്‍ മാലിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്നത്.ഇവര്‍ക്ക് എല്ലാ സംരക്ഷണവും കൊടുത്തത് ബി ജെ പി സര്‍ക്കാരാണ്. 19 കാരനായ ആര്യന്‍ മിശ്ര കൊല്ലപ്പെട്ടതോടെ ബി ജെ പി പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ ഈ ക്രൂരതക്ക് ഹരിയാന തെരഞ്ഞെടുപ്പില്‍ ജനം ബി ജെ പി യെ പാഠം പടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗ് ആര്യന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും. പശുവിന്റെ പേരില്‍ സംഘ് പരിവാര്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും പോരാട്ടത്തിനിറങ്ങണമെന്ന് യൂത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഹരിയാന യൂത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈന്‍, അഡ്വ അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗദരി എന്നിവരും യൂത് ലീഗ് സംഘത്തിലുണ്ടായിരുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക