04
Jan 2026
Tue
04 Jan 2026 Tue
canada money heist arrest

$20m gold heist in Canada: One arrested in Toronto കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പ്രോജക്റ്റ് 24K’ കേസില്‍ നിര്‍ണ്ണായക അറസ്റ്റ്. 2023-ല്‍ നടന്ന 20 മില്യണ്‍ ഡോളറിലധികം (ഏകദേശം 165 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികളുടെ മോഷണവുമായി ബന്ധപ്പെട്ട് 43-കാരനായ അര്‍സലാന്‍ ചൗധരിയെ പീല്‍ റീജിയണല്‍ പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് ടൊറന്റോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികള്‍ക്കായി തിരച്ചില്‍

ഈ കേസില്‍ ഇതുവരെ 10 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയോ പോലീസ് തിരയുകയോ ചെയ്യുന്നുണ്ട്. മുഖ്യപ്രതികളില്‍ ഒരാളും എയര്‍ കാനഡയിലെ മുന്‍ ജീവനക്കാരനുമായ സിമ്രാന്‍ പ്രീത് പനേസര്‍ (33) നിലവില്‍ ഇന്ത്യയിലുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇയാളെ വിട്ടുകിട്ടുന്നതിനായി കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

അറസ്റ്റിലായ അര്‍സലാന്‍ ചൗധരിക്കെതിരെ മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വെക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഇയാളെ ജാമ്യാപേക്ഷയ്ക്കായി കോടതിയില്‍ ഹാജരാക്കും.

എന്താണ് ഈ കേസ്?

2023 ഏപ്രില്‍ 17-ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണ്ണം കാണാതായത്. 400 കിലോഗ്രാം സ്വര്‍ണ്ണവും 2.5 മില്യണ്‍ ഡോളര്‍ വിദേശ കറന്‍സിയുമാണ് വിമാനത്തിലുണ്ടായിരുന്നത്.

രണ്ട് വിഭാഗങ്ങളിലായാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു: മോഷണത്തിന് വിമാനത്താവളത്തിനുള്ളിലുള്ള എര്‍ കാനഡ ജീവനക്കാരുടെ സഹായം ലഭിച്ചു. അര്‍സലാന്‍ ചൗധരി ഉള്‍പ്പെട്ട സംഘമാണ് വിമാനത്താവളത്തിന് പുറത്ത് മോഷണം നിയന്ത്രിച്ചത്.

ചൗധരിക്കെതിരെയുള്ള ആരോപണങ്ങള്‍

മോഷണത്തിന്റെ പ്രധാന ആസൂത്രകന്‍ അര്‍സലാന്‍ ചൗധരിയാണെന്ന് പോലീസ് വിശ്വസിക്കുന്നു. മറ്റ് പ്രതികള്‍ ഇയാളെ സംഘത്തിന്റെ ‘തലവന്‍’ (Top Dog) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മോഷണത്തിന് ശേഷം ഇയാളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 1,54,000 കനേഡിയന്‍ ഡോളറും നിരവധി ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. മോഷണ ദിവസം മാത്രം ഇയാള്‍ മറ്റ് പ്രതികളുമായി 772 തവണ ഫോണിലൂടെ ബന്ധപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി.

അന്വേഷണം തുടരുന്നു

കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പ്രതികളെ പിടികൂടാനുണ്ട്. ഇന്ത്യയിലുണ്ടെന്ന് കരുതുന്ന പനേസറെ കൂടാതെ, കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന പ്രസാദ് പരമലിംഗം (36) എന്നയാള്‍ക്കായും പോലീസ് തിരച്ചില്‍ തുടരുകയാണ്. ‘നിങ്ങള്‍ എവിടെ ഒളിച്ചാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുക തന്നെ ചെയ്യും,’ എന്ന് പീല്‍ പോലീസ് ചീഫ് നിഷാന്‍ ദുരൈയപ്പ പ്രതികരിച്ചു.