ജയ്പൂര്‍: കുടുംബത്തിലെ കടുത്ത ആഭ്യന്തര കലഹങ്ങള്‍, സ്വത്ത് തര്‍ക്കത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, മാസങ്ങള്‍ നീണ്ട ആസൂത്രണം, ക്രൈം സീരീസുകളോടുള്ള അമിത താല്പര്യം. അജ്മീരിലെ മുന്‍ സര്‍പഞ്ച് രാം സിംഗ് ചൗധരി, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ, അമ്മ, അനന്തരവള്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിവ.
|
ആദ്യം കാറിന് തീപിടിച്ചുണ്ടായ ഒരു അപകടമെന്ന് കരുതിയ സംഭവം, ഇന്ന് രാജസ്ഥാനെ നടുക്കിയ ഏറ്റവും ക്രൂരമായ കൊലപാതക അന്വേഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. രാം സിംഗ് ചൗധരിയുടെ 17 വയസ്സുകാരനായ മകന്റെ അസ്വാഭാവിക പെരുമാറ്റമാണ് കേസില്‍ പോലീസിന് ആദ്യ സൂചന നല്‍കിയത്.
രാം സിംഗ്, രണ്ടാം ഭാര്യ സുര്‍ഗ്യാന്‍, അമ്മ പുസി ദേവി, അനന്തരവള്‍ മഹിമ എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളെല്ലാം കണ്ണീരിലായിരുന്ന സമയത്തും, ഈ കൗമാരക്കാരന്‍ അസാധാരണമാംവിധം ശാന്തനായിരുന്നു.
അസാധാരണ പെരുമാറ്റം
തന്റെ അമ്മ കരയുമ്പോഴും, അവന്‍ അവര്‍ക്കരികില്‍ ശാന്തനായി ഇരുന്ന് അവരെ ആശ്വസിപ്പിക്കുകയും ചായ കുടിക്കുകയുമായിരുന്നു. ഈ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി.
രാം സിംഗ് തന്റെ അസുഖബാധിതയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തനിയെ കത്തിയതാണെന്നും, ഉള്ളിലുണ്ടായിരുന്നവര്‍ മരിക്കുകയുമായിരുന്നു എന്നുമാണ് കുടുംബം ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്താനായി.
ALSO READ: അമേരിക്കയുടെ ഭീഷണിക്കെതിരേ ഒമാന് പിന്തുണയുമായി ഇറാന്‍
കത്തി നശിച്ച വാഹനത്തിന്റെ മുന്‍സീറ്റുകളില്‍ ആരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ സംശയം. കൂടാതെ, കൊല്ലപ്പെട്ടവരില്‍ ഒരാളായ സുര്‍ഗ്യാന് തീപിടിക്കുന്നതിന് മുന്‍പ് തന്നെ കുത്തേറ്റതായി പോലീസ് കണ്ടെത്തി.
ഇതോടെ അന്വേഷണം അപകടത്തില്‍ നിന്നും കൊലപാതകത്തിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാം സിംഗ് ചൗധരിയുടെ രണ്ടാം വിവാഹത്തെ തുടര്‍ന്ന് കുടുംബത്തില്‍ കടുത്ത ഭിന്നതകള്‍ നിലനിന്നിരുന്നതായി അജ്മീര്‍ പോലീസ് സൂപ്രണ്ട് ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അമ്മയോട് പിതാവ് മോശമായി പെരുമാറുന്നത് കണ്ടാണ് മക്കള്‍ വളര്‍ന്നതെന്നും, ഇത് പിതാവിനോടുള്ള കടുത്ത വിദ്വേഷത്തിന് കാരണമായെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടാതെ, വീട്ടില്‍ തനിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതും വര്‍ഷങ്ങളായി കുട്ടിയുടെ മനസ്സില്‍ അതൃപ്തി വളരാന്‍ കാരണമായി.
അജ്മീരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു ഫാം ഹൗസിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. രാം സിംഗ് ചൗധരിയുടെ രണ്ട് ഭാര്യമാരും, അമ്മയും, അനന്തരവളും ഇതേ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഈ കൗമാരക്കാരന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
ക്രൈം സീരീസുകള്‍ പ്രചോദനം
അവന്‍ സ്ഥിരമായി ക്രൈം വെബ് സീരീസുകളും പ്രോഗ്രാമുകളും കാണാറുണ്ടായിരുന്നുവെന്നും, മൊബൈല്‍ ഗെയിമുകള്‍ക്കായി ദീര്‍ഘനേരം ചിലവഴിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടക്കുന്ന രീതികള്‍, പോലീസിന്റെ അന്വേഷണ വഴികള്‍, തെളിവുകള്‍ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം അവന്‍ ഇതിലൂടെ പഠിച്ചെടുക്കുകയായിരുന്നു.
സംഭവം നടന്ന രാത്രിയില്‍ രാം സിംഗും രണ്ടാം ഭാര്യ സുര്‍ഗ്യാനും മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ 4 മണി വരെ മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ട് കൗമാരക്കാരന്‍ ഉണര്‍ന്നിരുന്നു.
തുടര്‍ന്ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ അവന്‍ രാം സിംഗിന്റെ മുറിയിലേക്ക് കടന്നുചെന്നു. ചെവിക്കരികിലായി പിതാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഈ മുറിവ് മാരകമായതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് വിശ്വസിക്കുന്നു.
എന്നാല്‍, അവന്‍ പ്ലാന്‍ ചെയ്തതുപോലെയല്ല പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. അടുത്ത് കിടന്നുറങ്ങുകയായിരുന്ന സുര്‍ഗ്യാന്‍ ശബ്ദം കേട്ട് ഉണരുകയും, അവനെ തടയാന്‍ ശ്രമിക്കുകയും ബഹളം വെക്കുകയും ചെയ്തു.
കുടുംബത്തിന്റെ സഹായം
ഈ ബഹളം കേട്ടാണ് പുസി ദേവിയും മഹിമയും മുറിയിലേക്ക് എത്തിയത്. ആ സമയത്ത്, പ്രതിയുടെ അമ്മയും (രാം സിംഗിന്റെ ആദ്യ ഭാര്യ), സഹോദരിയും മുറിയില്‍ പ്രവേശിക്കുകയും സുര്‍ഗ്യാന്‍, പുസി ദേവി, മഹിമ എന്നിവരെ കൊലപ്പെടുത്താന്‍ അവനെ സഹായിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.
കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളും ഭൂമി ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്ന മഹിമയുമായി ഇവര്‍ക്ക് മുന്‍പേ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മഹിമയും സുര്‍ഗ്യാനും ചേര്‍ന്ന് രാം സിംഗിനെ സ്വാധീനിച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കുമെന്ന് ആദ്യ ഭാര്യയും മകനും ഭയപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം, ഇതൊരു റോഡപകടമായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിച്ചു. മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കയറ്റി വച്ച്, തെളിവുകള്‍ നശിപ്പിക്കാനായി വണ്ടിക്ക് തീയിടുകയായിരുന്നു.
എന്നാല്‍ പ്രധാനപ്പെട്ട രണ്ട് തെളിവുകള്‍ ഇവരുടെ ആസൂത്രണം പൊളിച്ചു:
1. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ശരീരത്തിലുണ്ടായിരുന്ന കുത്തേറ്റ മുറിവുകള്‍.
2. മൃതദേഹങ്ങളെല്ലാം വാഹനത്തിന്റെ പിന്‍സീറ്റില്‍ മാത്രം കാണപ്പെട്ട അസ്വാഭാവികമായ സാഹചര്യം.
ഒടുവില്‍, കൊലപാതകം നടന്ന ശേഷവും യാതൊരു ഭയവുമില്ലാതെ ശാന്തനായിരുന്ന ആ 17-കാരന്റെ പെരുമാറ്റമാണ് പോലീസിന്റെ ചോദ്യം ചെയ്യലിലേക്ക് നയിച്ചതും ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതും.


