16
Jul 2026
Thu
16 Jul 2026 Thu
ENGLAND VS ARGENTINA REFEREEE

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ, റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നില്‍ നിന്ന ശേഷം അവസാന നിമിഷങ്ങളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന ജയം പിടിച്ചെടുത്തെങ്കിലും, റഫറിയുടെ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ ആക്ഷേപം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തില്‍ ഇംഗ്ലണ്ടിന് ഒരെണ്ണം ലഭിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചിരുന്നു. എങ്കിലും പല തീരുമാനങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ ഈജിപ്തിനെതിരായ മല്‍സരത്തോടെ തുടങ്ങിയ റഫറിമാരുടെ അര്‍ജന്റീന പക്ഷപാതമെന്ന ആരോപണം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

കളി ചൂടുപിടിപ്പിച്ച വിവാദ തീരുമാനങ്ങള്‍

Enzo Fernandez challenges England midfielder Elliot Anderson

മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം തന്നെ ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ മൈതാനത്ത് വലിയ വാക്‌പോര് നടന്നിരുന്നു. ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ എലിയറ്റ് ആന്‍ഡേഴ്‌സണെ അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്തതാണ് ഇതിന് കാരണമായത്. ആന്‍ഡേഴ്‌സന്റെ തലയുടെ പിന്‍ഭാഗത്താണ് എന്‍സോയുടെ ഫൗള്‍ ഏറ്റത്. ഇത് കടുത്ത ചുവപ്പ് കാര്‍ഡിനോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം മഞ്ഞക്കാര്‍ഡിനോ ഉള്ള കുറ്റമായിരുന്നിട്ടും റഫറി എന്‍സോയ്ക്ക് കാര്‍ഡൊന്നും നല്‍കിയില്ല. ഇതിനെതിരെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ ലോകം ഈ തീരുമാനത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്.

കൂടാതെ, അര്‍ജന്റീനയുടെ ആദ്യ സമനില ഗോളിന് വഴിയൊരുക്കുമ്പോള്‍ ലയണല്‍ മെസ്സി ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്ന ആരോപണവും ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ, ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുമ്പ് ഇംഗ്ലീഷ് ഡിഫെന്‍ഡര്‍ ജഡ് സ്‌പെന്‍സിനെ മെസ്സി ഫൗള്‍ ചെയ്തിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

‘ചില തീരുമാനങ്ങളില്‍ ഇംഗ്ലണ്ട് ഭാഗികമായി ചതിക്കപ്പെട്ടു എന്നത് ശരിയാണ്. എങ്കിലും കളി നേരത്തെ തന്നെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ ഇംഗ്ലണ്ട് കളഞ്ഞുകുളിക്കുകയും ചെയ്തു.’ – ഒരു ഫുട്‌ബോള്‍ ആരാധകന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.

Lionel Messi argues with Jude Bellingham during FIFA World Cup semi-final

ചരിത്രപരമായ ശത്രുതയുടെ തുടര്‍ച്ച

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും കടുത്ത ശത്രുത നിലനില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ തുടക്കം മുതല്‍ അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തില്‍ വലിയ സംഘര്‍ഷാവസ്ഥയായിരുന്നു. 1966-ല്‍ അര്‍ജന്റീന ക്യാപ്റ്റന്‍ റാറ്റിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതും, 1986-ല്‍ ഡീഗോ മറഡോണയുടെ വിവാദമായ ‘ദൈവത്തിന്റെ കൈ’ (ഒമിറ ീള ഏീറ) ഗോളും, 1998-ല്‍ ഡേവിഡ് ബെക്കാമിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതുമെല്ലാം ഇരുടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ കടുത്ത ചരിത്ര പശ്ചാത്തലമാണ്.

Messi with referee Ismail Ilfath

ഈ ലോകകപ്പില്‍ കേപ് വെര്‍ദെ, ഈജിപ്ത്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ ടീമുകളില്‍ നിന്ന് കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 8 ഗോളുകളുമായി ലയണല്‍ മെസ്സി തന്നെയാണ് അവരുടെ പ്രധാന കരുത്ത്. ഇംഗ്ലണ്ടിനായി ഹാരി കെയ്‌നും ബെല്ലിംഗ്ഹാമും ആറ് ഗോളുകള്‍ വീതം നേടി തിളങ്ങിയെങ്കിലും സെമിയില്‍ തോല്‍ക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന സ്‌പെയിനെ നേരിടും.

‘മെസ്സിയുടെ സ്വന്തം റഫറി’

അത്ലാന്റയില്‍ നടന്ന ആവേശപ്പോരാട്ടം നിയന്ത്രിക്കാന്‍ മൊറോക്കന്‍ വംശജനായ അമേരിക്കന്‍ റഫറി ഇസ്മായില്‍ ഇല്‍ഫാത്തിനെയാണ് ഫിഫ ചുമതലപ്പെടുത്തിയിരുന്നത്. ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ ഇല്‍ഫാത്തിന്റെ സാന്നിധ്യം അര്‍ജന്റീനയ്ക്ക് എന്നും ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ഫുട്‌ബോള്‍ ലോകം ഈ നിയമനത്തെ ‘മെസ്സിയുടെ സ്വന്തം റഫറി’ എന്ന രീതിയില്‍ നോക്കിക്കാണുന്നത്.

ലയണല്‍ മെസ്സി കളിച്ചതും ഇല്‍ഫാത്ത് നിയന്ത്രിച്ചതുമായ അഞ്ച് മത്സരങ്ങളിലും മെസ്സിയുടെ ടീം പരാജയമറിഞ്ഞിട്ടില്ല എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഇതിന് പ്രധാന കാരണം. മെസ്സിയുടെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയ 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയുള്ള മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യല്‍ ഇല്‍ഫാത്ത് ആയിരുന്നു. കൂടാതെ, മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമി അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിയ 2023ലെ ലീഗ്സ് കപ്പ് ഫൈനലില്‍ കളി നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ മെസ്സി കളിച്ച നാല് മത്സരങ്ങളിലും ഇല്‍ഫാത്ത് തന്നെയായിരുന്നു റഫറി; ഈ മത്സരങ്ങളിലെല്ലാം മെസ്സിയുടെ ടീം വിജയിക്കുകയും ചെയ്തു.

ഈ അപൂര്‍വ്വ ഭാഗ്യജാതകം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് ഇംഗ്ലണ്ട് ആരാധകര്‍ ഈ റഫറി നിയമനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, കളിക്കളത്തിലെ മുന്‍വിധികളില്ലാത്ത മികച്ച പ്രകടനമാണ് 44കാരനായ ഇല്‍ഫാത്തിനെ ഈ നിര്‍ണായക മത്സരത്തിലേക്ക് എത്തിച്ചതെന്നാണ് ഫിഫ പറയുന്നത്.

England Robbed? Referee’s Calls Leave Fans Angry After FIFA World Cup Semi-Final