ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ബീഹാര്‍ ബന്ദുമായി ബന്ധപ്പെട്ട് ചുമത്തിയ എഫ്.ഐ.ആറില്‍ 87 പേരെ റിമാന്‍ഡ് ചെയ്തു. ജയിലിലടക്കപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളായ പ്രതിഷേധക്കാരാണ്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ ഒന്നും എടുക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് നിലനില്‍ക്കെയാണ്, കൗമാരക്കാര്‍ അടക്കം ഇരുന്നൂറിലധികം പേരെ ഞായറാഴ്ച പട്നയില്‍ തടഞ്ഞുവെച്ച ശേഷം ഈ നടപടി.
|
പശ്ചിമ ബംഗാളില്‍ 11 പേര്‍ക്കെതിരേ ഗുണ്ടാ ആക്ട്
നീറ്റ്-യുജി (NEET-UG) ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ വീഴ്ചകള്‍ക്കെതിരെ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ‘ഗുണ്ടാ ആക്ട്’ ചുമത്തിയതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. സാധാരണയായി ‘ഗുണ്ടാ ആക്ട്’ എന്നറിയപ്പെടുന്ന വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്ട്രോള് ഓഫ് ആന്റി-സോഷ്യല്‍ ആക്റ്റിവിറ്റീസ് ആക്ട്, 2026 ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട 11 പേരില്‍ 10 പേരും മുസ്ലിംകളാണ്.
ധര്മ്മതളയില് നടന്ന പ്രതിഷേധത്തില്‍ നിന്ന് തിരിച്ചറിഞ്ഞ എഴുപതോളം പേര്‍ക്ക് ‘വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ല’ എന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കൊല്‍ക്കത്ത യൂണിറ്റിലെ കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) യുടെ പിന്തുണയോടെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളാണ് മാര്‍ച്ച് സംഘടിപ്പിച്ച്. റാലിക്കിടെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ചെരുപ്പുകളും വടികളും എറിയുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായി പോലീസ് ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) സംസ്ഥാന സെക്രട്ടറി ദേബാഞ്ചന്‍ ഡേ അപലപിച്ചു. എന്നാല്‍ പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താനും വഴിതിരിച്ചുവിടാനും ബി.ജെ.പി പ്രവര്‍ത്തകര്‍ റാലിയില്‍ നുഴഞ്ഞു കയറിയതായി അദ്ദേഹം ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ കൊല്‍ക്കത്ത പോലീസ് കണ്ണീര്‍വാതക ഷെല്ലുകളും ലാത്തിച്ചാര്‍ജും പ്രയോഗിച്ചതായി കുറ്റപ്പെടുത്തിയ ഡേ, മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലീസ് നടപടികള്‍ക്ക് സമാനമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.
അസമില്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തു
ഗുവാഹത്തിയില്‍ നീറ്റ് (NEET) പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം നില്‍ക്കുകയായിരുന്ന അഡ്വ. ആരിഫ് ഇസ്ലാമിനെ അസം പോലീസ് 24 മണിക്കൂറിലധികം തടഞ്ഞുവെച്ച ശേഷം ഓഗസ്റ്റ് 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ അമാന്‍ വദൂദ് ശനിയാഴ്ച പറഞ്ഞു.
കോടതിയില്‍ ആരിഫ് ഇസ്ലാമിന് വേണ്ടി ഹാജരായ വദൂദ് നല്കുന്ന വിവരമനുസരിച്ച്, പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ അദ്ദേഹം അഭിഭാഷകന്റെ യൂണിഫോമിലായിരുന്നു. ബാര്‍ ഐഡി കാര്‍ഡ് കാണിക്കുകയും ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) എന്നിവയുടെ പകര്‍പ്പുകള്‍ കൈവശം കരുതുകയും ചെയ്തിരുന്നതായി വദൂദ് വ്യക്തമാക്കി.
ഇന്ത്യയുടെ ‘പരമാധികാരത്തെയും ഏകതയെയും അഖണ്ഡതയെയും’ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ (ആചട) സെക്ഷന്‍ 152 പ്രകാരമാണ് ആരിഫ് ഇസ്ലാമിനെതിരെ കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് നടപടി

രാജ്യവ്യാപകമായി നടക്കുന്ന യുവജന-വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അസമിലെ ലഖിംപൂർ ജില്ലയിലെ ലാലുക്കിൽ നിന്ന് മൂന്ന് മുസ്ലിം യുവാക്കളെ അസം പോലീസ് അറസ്റ്റ് ചെയ്തു.
മൻജൂർ റഹ്മാൻ (23), അഷ്റഫുൾ ഇസ്ലാം (21), അബ്ദുൽ കാസിം (23) എന്നിവരാണ് അറസ്റ്റിലായതെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭങ്ങൾക്ക് പിന്തുണയായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ മൂവരും ചേർന്ന് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നതായി ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞതായി ദി വയർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉമര്‍ ഖാലിദിന് പിന്തുണ അറിയിച്ചവരെ അറസ്റ്റ് ചെയ്തു
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിലും നീറ്റ് (NEET) ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം നല്കല് ആവശ്യപ്പെട്ട് നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജി വെച്ചിരുന്നു. ഇതിന്റെ ആഘോഷങ്ങള്‍ക്കിടെ, തടവിലുള്ള പ്രക്ഷോഭകരായ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും പിന്തുണ പ്രഖ്യാപിച്ചതിന് രണ്ടു യുവാക്കളെ ശനിയാഴ്ച പനാജിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സന്തോഷം പങ്കിടാന്‍ ആളുകള്‍ തടിച്ചുകൂടിയ ആസാദ് മൈതാനത്താണ് സംഭവം നടന്നത്. ഡാനിഷ്, സുധീന്‍ ദാല്‍വി എന്നിവരാണ് അറസ്റ്റിലായത്.
NEET paper leak protest arrest in Patna, Bengal, Assam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



