26
Jul 2026
Sun
26 Jul 2026 Sun
Kapil Raut, a Zee News reporter

മുംബൈ: നീറ്റ് പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധ കോലാഹലങ്ങള്‍ക്കിടെ നടന്ന ചെറിയ അബദ്ധങ്ങള്‍ പോലും തിരുത്തി വിദ്യാര്‍ഥികള്‍ മാതൃകയായി. മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെ സീ 24 താസ് (Zee 24 Taas) സീനിയര്‍ റിപ്പോര്‍ട്ടര്‍ കപില്‍ റാവത്തിനെതിരെ അപമര്യാദയായി പെരുമാറിയതില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 24-നായിരുന്നു സംഭവങ്ങളുടെ തുടക്കം. സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ദേശീയ മാധ്യമങ്ങള്‍ തുടക്കത്തില്‍ സമരത്തെ അവഗണിക്കുകയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ റിപോര്‍ട്ട് ചെയ്യുകയോ ചെയ്തിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ രോഷാകുലരായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കപില്‍ റാവത്തിനു നേരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തിരിയുകയും കൂവി വിളിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ വൈറലായിരുന്നു. സുഭാഷ് ചന്ദ്ര ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള സീ ന്യൂസ് ചാനല്‍ കടുത്ത മോദീ വിധേയത്വം കാണിക്കുന്ന ചാനലുകളിലൊന്നാണ്.

അതേ സമയം, വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തിരിച്ച് പ്രതികരിക്കാതെ നിശ്ശബ്ദനായി നിന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കപില്‍ റാവത്ത് നേരിട്ട്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനിടെ കപില്‍ റാവത്തിന് മകള്‍ അയച്ച ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലായിരുന്നു.’പപ്പാ, എനിക്ക് നിങ്ങളെയോര്‍ത്ത് അഭിമാനമുണ്ട്’ എന്നായിരുന്നു മകളുടെ മെസ്സേജ്. ഈ സംഭവം നിരവധി ആളുകളുടെ മനസ്സ് തൊട്ടു.

എന്നാല്‍ ശനിയാഴ്ചയോടെ സംഭവത്തില്‍ നാടകീയമായ ട്വിസ്റ്റുണ്ടായി. പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ കപില്‍ റാവത്തിനെ നേരില്‍ കണ്ടെത്തി തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ വിനീതമായി മാപ്പ് ചോദിക്കുകയായിരുന്നു. പ്രകോപിതരാകാതെ തികഞ്ഞ പുഞ്ചിരിയോടെയും ഹസ്തദാനം നല്‍കിയുമാണ് കപില്‍ റാവത്ത് വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ സ്വീകരിച്ചത്.

വികാരനിര്‍ഭരമായ അന്തരീക്ഷത്തിലും പരസ്പര ബഹുമാനവും തെറ്റ് തിരുത്താനുള്ള മനസ്സാന്നിധ്യവും കാണിച്ച വിദ്യാര്‍ത്ഥികളുടെയും, അത് സൗഹാര്‍ദ്ദപരമായി സ്വീകരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെയും നിലപാടിനെ വലിയ തോതിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രശംസിക്കുന്നത്.

Students Apologize to Veteran Journalist After Tense Protest Clash

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക