അമേരിക്കയിലെ സുഖകരമായ ഐടി ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ് വൻ വിജയം നേടിയ സംരംഭകന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബംഗളൂരു സർവകലാശാലയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശശി കുമാറാണ് കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
|
ബിരുദ പഠനത്തിന് ശേഷം 12 വർഷത്തോളം വിപ്രോയിൽ ജോലി ചെയ്ത ശശി കുമാർ പിന്നീട് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അക്ഷയകൽപ എന്ന സംരംഭത്തിന് തുടക്കമിട്ടെങ്കിലും ആദ്യ വർഷങ്ങൾ കടുത്ത പ്രതിസന്ധികളുടേതായിരുന്നു.
സംരംഭം ആരംഭിച്ച ആദ്യ ഒമ്പത് വർഷത്തിനിടെ ആറ് തവണയോളം കമ്പനി പാപ്പരാകുന്നതിന്റെ വക്കിലെത്തിയെന്നാണ് ടെക്കിയായ വികാസ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഭാര്യയുടെ 30 ലക്ഷം രൂപയുടെ സമ്പാദ്യം ഉപയോഗിച്ചാണ് പ്രതിസന്ധി ഘട്ടങ്ങളിൽ കമ്പനി മുന്നോട്ടുപോയതെന്നും കുറിപ്പിൽ പറയുന്നു.
അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയതിൽ ശശിയുടെ പിതാവിനും കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നാണ് പോസ്റ്റിലെ വെളിപ്പെടുത്തൽ. ശശി കൃഷി ചെയ്യുന്നത് ഇഷ്ടപ്പെടാതിരുന്നതിനാൽ ഏകദേശം എട്ട് വർഷത്തോളം പിതാവ് അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ലെന്നും പറയുന്നു.
എന്നാൽ പ്രതിസന്ധികളെ അതിജീവിച്ച് അക്ഷയകൽപ ഇന്ന് വൻ വളർച്ച നേടിയെന്നാണ് പുറത്തുവന്നിരിക്കുന്ന അവകാശവാദം. നിലവിൽ 2,800 കർഷകരുമായി കമ്പനി പ്രവർത്തിക്കുന്നുവെന്നും ഓരോ കർഷകനും പ്രതിമാസം ശരാശരി 1.28 ലക്ഷം രൂപ നൽകുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കർഷകർക്ക് നൽകുന്ന വാർഷിക തുക 480 കോടി രൂപയാണെന്നും അവകാശപ്പെടുന്നു.
കമ്പനിക്ക് പ്രതിമാസം 60 കോടി രൂപ ലാഭമുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അമേരിക്കയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംരംഭകത്വത്തിലേക്ക് ഇറങ്ങിയ ശശി കുമാറിന്റെ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചോദനകഥയായി ചർച്ച ചെയ്യപ്പെടുന്നത്.
60,000ലേറെ പേർ കണ്ട പോസ്റ്റിന് നൂറുകണക്കിന് ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചു. അക്ഷയകൽപയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗുണനിലവാരം മികച്ചതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഉയർന്ന വിലയാണെങ്കിലും ഉൽപ്പന്നങ്ങൾ മികച്ചതാണെന്നായിരുന്നു മറ്റൊരു പ്രതികരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





