ശമ്പള തർക്കം ഒടുവിൽ ഒരു കോടി രൂപയുടെ കൊള്ളയടിക്കൽ ശ്രമമായി മാറി. പിരിച്ചുവിട്ട ഡ്രൈവറുടെ നേതൃത്വത്തിൽ ആദായനികുതി വകുപ്പിലെ രണ്ട് ജീവനക്കാരടക്കം ഒമ്പത് പേർ ചേർന്ന് മുംബൈയിലെ വ്യവസായിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി പോലീസ്.
|
വ്യാപാരിയായ രാജ്കുമാർ കന്ദസാമിയുടെ മുൻ ഡ്രൈവർ സന്തോഷ് ഉദയ് ഖോപ്ട്കർ (37) ആണ് സംഭവത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തെ ശമ്പളം ലഭിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് ഇയാളെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. വ്യാപാരിയെക്കുറിച്ച് തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഇയാൾ മറ്റ് എട്ട് പേരുമായി ചേർന്ന് ഗൂഢാലോചന നടത്തിയത്.
2013ൽ പുറത്തിറങ്ങിയ ‘സ്പെഷ്യൽ 26’ സിനിമയിലെ വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥരുടെ റെയ്ഡിന് സമാനമായ രീതിയിലായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ആദായനികുതി വകുപ്പിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ കാണിച്ച സംഘം കന്ദസാമിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി.
കന്ദസാമിയെയും ഭാര്യയെയും ഓഫീസിൽ തടഞ്ഞുവെച്ച സംഘം ഇവരുടെയും പത്ത് ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ആരെയും പുറത്തുപോകാൻ അനുവദിച്ചില്ല. ആദായനികുതി വകുപ്പിന്റെ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം നടപടി ഒഴിവാക്കുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സംശയം തോന്നിയ കന്ദസാമി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സാങ്കേതിക നിരീക്ഷണവും മറ്റ് അന്വേഷണ മാർഗങ്ങളും ഉപയോഗിച്ച് പൊലീസ് സംഘത്തിലെ ആറുപേരെ ആദ്യം അറസ്റ്റ് ചെയ്തു.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കേസിൽ ആദായനികുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച അന്ധേരി പോലീസ് ആദായനികുതി ഇൻസ്പെക്ടർ സുരേഷ് മഹാവീർപ്രസാദ് മിശ്ര (57), ടാക്സ് അസിസ്റ്റന്റ് സുനിൽ മനോഹർ ഗോറെ (59) എന്നിവരെ അറസ്റ്റ് ചെയ്തു. ജിതേന്ദ്ര നാംദേവ് മോറെ എന്ന ജിതു (52), അശോക് വിഠോബ ഷിൻഡെ (57) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിൽ ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥനായി ആൾമാറാട്ടം, അതിക്രമിച്ച് കടക്കൽ, അനധികൃത തടങ്കൽ, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ALSO READ: ബംഗ്ലാദേശിനെ 40 റൺസിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





