റിയാദ്: സൗദി അറേബ്യ–യെമൻ അതിർത്തിയിലെ അൽ-വദിയ അതിർത്തി ക്രോസിംഗിന് സമീപം സൈനിക സാമഗ്രികളുമായി എത്തിയ ട്രക്കുകൾക്ക് ഹൂതികളുടെ മിസൈൽ ആക്രമണം. സൗദിയുമായി ബന്ധമുള്ള ട്രക്കുകളെയാണ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതെന്ന് ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
|
പ്രാദേശികമായി നിർമിച്ച മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഹൂതികളുടെ അവകാശവാദം. അൽ-വദിയ ക്യാമ്പിൽ സൗദി സൈനികരുടെയും ക്യാമ്പുകളുടെയും നിരീക്ഷണം നടത്തിയ ശേഷമാണ് ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച നിരവധി വാഹനങ്ങൾ കണ്ടെത്തിയതെന്നും ഹൂതികൾ പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ സൈനിക ഉപകരണങ്ങളുമായി എത്തിയ ട്രക്കുകളിലൊന്നിൽ മിസൈൽ പതിക്കുന്നതും തുടർന്ന് ശക്തമായ സ്ഫോടന പരമ്പര ഉണ്ടാകുന്നതും കാണാം. കനത്ത പുക ഉയരുന്നതിനിടെ സൈനികർ ക്യാമ്പിൽ നിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, യെമനിൽ നിന്നുള്ള ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. സൗദിയിലെ തെക്കൻ പ്രവിശ്യകളിലെ എണ്ണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഊർജ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ 73 പേർക്ക് പരിക്കേറ്റതായി സൗദി അധികൃതർ അറിയിച്ചു.
സൗദി തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി–ഹൂതി ഏറ്റുമുട്ടൽ വീണ്ടും ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ ആക്രമണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





