ന്യൂഡൽഹി: വന്ദേഭാരതിന് കാവിനിറം നൽകിയതിൽ രാഷ്ട്രീയമില്ലെന്ന വാദവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശാസ്ത്രീയമായാണ് വന്ദേഭാരതിന് നിറങ്ങൾ തെരഞ്ഞെടുത്തതെന്നും മന്ത്രി അവകാശപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
|
‘മനുഷ്യന്റെ കണ്ണുകൾക്ക് ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. യുറോപ്പിലെ 80 ശതമാനം തീവണ്ടികൾക്കും ഓറഞ്ചോ അല്ലെങ്കിൽ മഞ്ഞ നിറമോ ആണ് നൽകിയിരിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു. വെള്ളി നിറത്തിനും മഞ്ഞയുടേത് പോലുള്ള തിളക്കമുണ്ട്. എന്നാൽ, കണ്ണുകൾക്ക് കൂടുതൽ ദൃശ്യമാകുന്ന നിറങ്ങൾ മഞ്ഞയും ഓറഞ്ചുമാണ്. ഇതിന് പിന്നിൽ രാഷ്ട്രീയമില്ല. 100 ശതമാനം ശാസ്ത്രീയമാണ്’- മന്ത്രി വിശദമാക്കി.
ഇക്കാരണം കൊണ്ടാണ് വിമാനങ്ങളുടെയും കപ്പലുകളുടേയും ബ്ലാക്ക് ബോക്സ് ഓറഞ്ച് നിറത്തിൽ നിർമിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ലൈഫ് ജാക്കറ്റുകളും റെസ്ക്യൂ ബോട്ടുകളും ഓറഞ്ച് നിറത്തിലാണ് നിർമിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ ആദ്യ വന്ദേഭാരത് ട്രെയിൻ സെപ്തംബർ 24നാണ് സർവീസ് തുടങ്ങിയത്. കാസർകോട്- തിരുവനന്തപുരം റൂട്ടിലായിരുന്നു സർവീസ്. കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരതായിരുന്നു ഇത്.





