രാഷ്ട്രീയവൈരത്തിന്റെ പേരിൽ വ്യാജ പോക്സോ കേസിൽ കുടുക്കി 30 ദിവസം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത സ്കൂൾ അധ്യാപകനെ കോടതി വെറുതെവിട്ടു. ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകൻ മുഴക്കുന്ന് സ്വദേശി എ.കെ. ഹസ്സൻ മാസ്റ്റർ ആണ് രാഷ്ട്രീയ വൈരത്തിനിരയായി പോക്സോ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്. മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതി സ്പെഷല്‍ ജഡ്ജ് അനീറ്റ ജോസഫാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ഹസ്സൻ മാസ്റ്ററെ വെറുതെ വിട്ടത്.
|
നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയിലാണ് എ കെ ഹസ്സനെതിരേ നടപടിയുണ്ടായത്. 22 വർഷമായി പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു ഹസ്സൻമാസ്റ്റർ. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടി.എയുടെ സംസ്ഥാന നിർവാഹസമിതി അംഗമായിരുന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് കേസെന്ന് ഹസ്സൻ മാസ്റ്റർ പറയുന്നു.
ഹസ്സൻ മാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐയും മഹിളാ അസോസിയേഷനും സ്കൂളിന് മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു. ഒടുവിൽ അഞ്ചുമാസം സസ്പെൻഷനും വീട്ടിനടുത്തുള്ള സ്കൂളിൽനിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നൽകി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, കോടതിവരാന്തയിൽ ഹസ്സൻ മാസ്റ്ററുടെ കാൽതൊട്ട് പരാതിക്കാരിയായ വിദ്യാർഥിനി മാപ്പ് പറഞ്ഞു. കുട്ടിയുടെ പിതാവും മാപ്പപേക്ഷിച്ചു. സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു. ഭാര്യാസഹോദരനാണ് നിയമസഹായത്തിന് നേതൃത്വം നൽകിയത്.
തന്നെ മാനസികമായി തകർത്ത്, കള്ളക്കേസിൽ കുടുക്കി 30 നാൾ ജയിലിലടച്ച് ഇവർ എന്താണ് നേടിയത്? 33 വർഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അധ്യാപകനാണ് താൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. തന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം താൻ ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവനെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നിൽ പ്രവൃത്തിച്ചവർക്ക് പ്രകൃതി തന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഹസൻ മാസ്റ്റർ കോടതി വിധിക്കു ശേഷം പ്രതികരിച്ചു. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമർശിച്ചതുമുതലാണ് തന്നോടുള്ള എതിർപ്പ് ഇവർ രൂക്ഷമായി പ്രകടിപ്പിച്ച് തുടങ്ങിയത്. അടുത്ത മെയിൽ സർവിസിൽനിന്ന് വിരമിക്കുന്ന തന്റെ സൽപേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകർക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും ഹസ്സൻ മാസ്റ്റർ കൂട്ടിച്ചേർത്തു.





