ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ചുകൊന്ന ആറുവയസ്സുകാരിയുടെ പിതാവിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് എഫ്ഐആർ. ബാലികയെ കൊന്ന കേസിൽ കോടതി വെറുതെ വിട്ട അർജുന്റെ പിതൃസഹോദരൻ പാൽരാജ് ആണ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തിയത്.
|
പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പാൽരാജിനെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ 10.30 ന് പശുമല ജങ്ഷനിൽവച്ചാണ് ഇയാൾ ഇരുവരെയും ആക്രമിച്ചത്.
ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജങ്ഷനിൽ എത്തിയപ്പോൾ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇത് ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു പാൽരാജ് ഇദ്ദേഹത്തെ കുത്തുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് മുത്തച്ഛനും കുത്തേറ്റത്. ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശനി ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കട്ടപ്പന പോക്സോ കോടതി അടുത്തിടെയാണ് അർജുനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





