06
Aug 2026
Thu
06 Aug 2026 Thu
Vessels sail in the Strait of Hormuz

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ നിര്‍ണായക സമുദ്രമാര്‍ഗമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇടക്കാല ധാരണയിലേക്ക് ഇറാന്‍, അമേരിക്ക, ഒമാന്‍ രാജ്യങ്ങള്‍ അടുക്കുന്നതായി റിപ്പോര്‍ട്ട്. കടലിടുക്കിലൂടെ പുതിയ കപ്പല്‍പാതകള്‍ സംബന്ധിച്ച് ഒമാനുമായി ധാരണയായതായി ഇറാന്‍ വ്യാഴാഴ്ച അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളുടെ ലക്ഷ്യം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗത തര്‍ക്കം പരിഹരിക്കുക, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക എന്നിവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

’48 മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകും. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും. അല്ലെങ്കില്‍ അതിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,’ എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍പാതകള്‍ സംബന്ധിച്ച് ഒമാനുമായാണ് ചര്‍ച്ച നടക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാന്‍ ദീര്‍ഘകാലമായി അമേരിക്കയ്ക്കും ഇറാനും ഇടയില്‍ മധ്യസ്ഥനാണ്.

ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഘായിയുടെ വാക്കുകള്‍ പ്രകാരം, ചര്‍ച്ചകള്‍ രാഷ്ട്രീയ-സാങ്കേതിക തലങ്ങളില്‍ അനുകൂലമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, കപ്പല്‍ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചില അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അമേരിക്കയുടെ പ്രധാന ആവശ്യം ഇറാന്റെ അനുമതിയോ അധിക ഫീസോ ഇല്ലാതെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സ്വതന്ത്രമായി ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ കഴിയണം എന്നതാണ്. മറുവശത്ത്, സുരക്ഷാ ക്രമീകരണങ്ങളിലും കടലിടുക്കിന്റെ നടത്തിപ്പിലും തങ്ങള്‍ക്ക് പങ്കുണ്ടാകണമെന്നാണ് ഇറാന്റെ നിലപാട്.

ചര്‍ച്ചകളില്‍ പരിഗണിക്കുന്ന ഒരു നിര്‍ദേശപ്രകാരം, ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ഇറാന്റെ തീരത്തോടു ചേര്‍ന്ന വടക്കന്‍ പാതയും, പുറത്തേക്ക് പോകുന്ന കപ്പലുകള്‍ ഒമാന്റെ തീരത്തോടു ചേര്‍ന്ന തെക്കന്‍ പാതയും ഉപയോഗിക്കുന്ന രീതിയിലുള്ള താല്‍ക്കാലിക ക്രമീകരണമാണ് ആലോചിക്കുന്നത്. ആദ്യ 60 ദിവസത്തേക്ക് ട്രാന്‍സിറ്റ് ഫീസ് ഈടാക്കില്ലെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലൂടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയുമെങ്കിലും, ഇറാന്റെ ആണവ പദ്ധതി ഉള്‍പ്പെടെയുള്ള പ്രധാന തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും, അതിനായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags:
Iran, United States, Oman, Strait of Hormuz, Hormuz Strait, Donald Trump, Middle East, Iran US Relations, Shipping Routes, Global Oil Supply, Oil Prices, Maritime Security, Nuclear Talks, Gulf Region, International News, World News, Geopolitics, Diplomacy, Breaking News, Global Affairs

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക