Gulf states under attack ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാകുന്നതിനിടയില്‍, ഗള്‍ഫ് മേഖലയിലാകെ ആക്രമണം അഴിച്ച് വിട്ട് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC). ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ഇന്നലെ രാത്രി വ്യാപകമായി ആക്രമണം നടത്തിയത്. ഇറാന് മേല്‍ അമേരിക്ക തുടര്‍ച്ചയായ ആറാം രാത്രിയും വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഈ തിരിച്ചടി.
|
യുഎസ് സൈനിക സൗകര്യങ്ങളുള്ള തങ്ങളുടെ താവളങ്ങള്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തത്.
കുവൈറ്റില്‍ വൈദ്യുതി നിലച്ചു
കുവൈറ്റിലെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകള്‍ക്ക്(Water Desalination Plant) നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടാവുകയും നിരവധി വൈദ്യുതോല്‍പ്പാദന യൂണിറ്റുകള്‍ നശിക്കുകയും ചെയ്തു.
തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെങ്കിലും, വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ജനങ്ങളോട് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ കുടിവെള്ള വിതരണത്തിന്റെ 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചായതിനാല്‍ ഈ ആക്രമണം കടുത്ത മാനുഷിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന ആശങ്കയുണ്ട്. കുവൈറ്റിലെ യുഎസ് സൈനിക താവളത്തിലെ മിസൈല്‍ പ്രതിരോധ റഡാറും ആയുധപ്പുരകളും തകര്‍ത്തതായും ഇറാന്‍ അവകാശപ്പെട്ടു.
ഖത്തറിലും ബഹ്റൈനിലും ജാഗ്രത
വാഷിംഗ്ടണിന്റെ മേഖലയിലെ ഏറ്റവും വലിയ സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ബേസ് (Al Udeid Air Base) ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആര്‍ജിസി അറിയിച്ചു. തലസ്ഥാനമായ ദോഹയില്‍ പുലര്‍ച്ചെ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ വരികയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷാ ഭീഷണിയുടെ അളവ് ഉയര്‍ത്തി. ആക്രമണത്തിനിടെ തകര്‍ന്നുവീണ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഖത്തറില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ താവളം ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക ഉപയോഗിച്ചിട്ടില്ലെന്ന് ദോഹ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ബഹ്റൈനിലെ സഖീര്‍ എയര്‍ബേസിലുള്ള യുഎസ് ഹെലികോപ്റ്ററുകളും നിരീക്ഷണ വിമാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മറ്റൊരു ആക്രമണം. ഒമാനില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള യുഎസ് വ്യോമ-നാവിക നിരീക്ഷണ റഡാറുകള്‍ തകര്‍ത്തതായും ഇറാന്‍ സൈന്യം അവകാശപ്പെട്ടു.
ഇറാഖിലും ജോര്‍ദാനിലും മിസൈലുകള്‍ വെടിവെച്ചിട്ടു
വടക്കന്‍ ഇറാഖിലെ അര്‍ബില്‍ നഗരത്തിന് മുകളിലൂടെ പറന്ന എട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ യുഎസ് സഖ്യസേന വെടിവെച്ചിട്ടു. ജോര്‍ദാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്ന മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യവും അറിയിച്ചു. ഈ രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഇറാനില്‍ യുഎസ് ആക്രമണത്തില്‍ എട്ട് മരണം
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി തെക്കന്‍ ഇറാനിലെ റെയില്‍വേ സംവിധാനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍-ഇ ഖമീര്‍ പാലം എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയായിരുന്നു യുഎസ് വ്യോമാക്രമണം. ഈ ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന ചര്‍ച്ചകള്‍ക്കായി ചൈനയും പാകിസ്ഥാനും
മേഖലയിലാകെ യുദ്ധം പടരുന്ന സാഹചര്യത്തില്‍, ഇരുപക്ഷവും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പുവെച്ച 60 ദിവസത്തെ താല്‍ക്കാലിക സമാധാന കരാര്‍ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജൂണ്‍ 22-ന് ശേഷം ഉണ്ടായ യുഎസ് ആക്രമണങ്ങളില്‍ ഇതുവരെ 38 പേര്‍ കൊല്ലപ്പെടുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
Iran US Conflict 2026: Gulf states under attack



