തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം ശേഷിക്കുന്നതായി സൂചന. മുന്‍ യുഡിഎഫ് കണ്‍വീനറും എം.പിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് അന്തിമ പരിഗണനയിലുള്ളത്.
|
തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം ഏറെ നിര്‍ണ്ണായകമാകും.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും സാമൂഹിക-മത സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നിട്ടും കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാര്‍ മത്സരരംഗത്തുനിന്ന് പുറത്തായി. ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്കാ ഗാന്ധിയുടെയും, അടൂര്‍ പ്രകാശിന് ശിവഗിരി മഠത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ സണ്ണി ജോസഫിനോടാണ് ആന്റോ ആന്റണി പരാജയപ്പെട്ടത്.
സാധ്യതാ പട്ടികയിലുള്ള നേതാക്കള്‍ ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംഘടനയില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. കെ.പി.സി.സി അധ്യക്ഷനായുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലോചിച്ച് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ALSO READ: കെ എം ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനം
മന്ത്രിസഭയില്‍ അംഗമായതിനെത്തുടര്‍ന്ന് നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനായുള്ള നീക്കങ്ങള്‍ സജീവമായത്. പരിഗണനയിലുള്ള നേതാക്കളില്‍, യു.ഡി.എഫ് മുന്‍ കണ്‍വീനര്‍ എന്ന നിലയിലും മുന്നണി ഏകോപനം ഭംഗിയായി നിര്‍വ്വഹിച്ചതിലും ബെന്നി ബെഹനാന് വലിയ സംഘടനാ പരിചയമുണ്ട്. എല്ലാ വിഭാഗം നേതാക്കളുടെയും വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മിക്ക മന്ത്രിമാരും ആദ്യമായി ഭരണച്ചുമതലയില്‍ എത്തിയവരാണെന്നിരിക്കെ, സര്‍ക്കാരുമായി കാര്യക്ഷമമായി ഏകോപനം നടത്താന്‍ പരിചയസമ്പന്നനായ ഒരാളായിരിക്കും നല്ലതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.
പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ജനപ്രീതിയുള്ള ഷാഫി പറമ്പിലും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള മാത്യു കുഴല്‍നാടന്റെ അടുപ്പവും അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഇരുവരുടെയും താരതമ്യേനയുള്ള കുറഞ്ഞ പ്രായം മുന്‍ഗണനകളില്‍ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം. അതേസമയം, കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ശക്തമായ സ്വാധീനമുള്ള കത്തോലിക്കാ സഭയും നിരീക്ഷിച്ചുവരികയാണ്. സഭ ശക്തമായ നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് സണ്ണി ജോസഫിനെ മുന്‍പ് കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചിരുന്നത്.
Tags: KPCC President, Congress Kerala, Benny Behanan, Shafi Parambil, Mathew Kuzhalnadan, VD Satheesan, Mallikarjun Kharge, Rahul Gandhi, Kerala Politics, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





