ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് പോലും സാധിക്കാത്ത അത്യപൂര്‍വ്വമായൊരു ലോകകപ്പ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഒന്നിലധികം ഫിഫ ലോകകപ്പുകളില്‍ ടോപ്പ് സ്‌കോറര്‍ ആകുകയും ഒന്നിലധികം തവണ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി എംബാപ്പെ മാറി. ഫൈനലില്‍ സ്‌പെയിനിനെതിരെ അര്‍ജന്റീന 1-0 ന് പരാജയപ്പെടുകയും ലയണല്‍ മെസ്സിക്ക് ഗോള്‍ നേടാനാകാതെ വരികയും ചെയ്തതോടെയാണ് എംബാപ്പെ റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹനായത്.
|
ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്താണ് ഫ്രാന്‍സ് ഫിനിഷ് ചെയ്തതെങ്കിലും, 10 ഗോളുകളും 4 അസിസ്റ്റുകളുമായി എംബാപ്പെ ഗോളടിവീരന്മാരില്‍ മുന്നിലെത്തി. 1970-ല്‍ ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ 10 ഗോളുകള്‍ നേടിയ ശേഷം ആദ്യമായാണ് ഒരു താരം ഒരൊറ്റ ലോകകപ്പില്‍ 10 ഗോളുകള്‍ തികയ്ക്കുന്നത്. നാല് വര്‍ഷം മുന്‍പ് ഖത്തര്‍ ലോകകപ്പിലും എംബാപ്പെയായിരുന്നു ഗോള്‍ഡന്‍ ബൂട്ട് ജേതാവ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ (6-4 ന് ഫ്രാന്‍സ് തോറ്റു) എംബാപ്പെ നേടിയ രണ്ട് ഗോളുകളാണ് താരത്തെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് നയിച്ചത്.
വ്യക്തിഗത അവാര്‍ഡുകള്‍ തൂത്തുവാരി ‘ലാ റോജ’
ലോകകപ്പ് കിരീടത്തിന് പുറമെ ടൂര്‍ണമെന്റിലെ പ്രധാന വ്യക്തിഗത അവാര്‍ഡുകളെല്ലാം സ്വന്തമാക്കി സ്‌പെയിന്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ലയണല്‍ മെസ്സിക്ക് രണ്ടാം ലോകകപ്പ് കിരീടവും വ്യക്തിഗത പുരസ്‌കാരങ്ങളും നഷ്ടമായി. 8 ഗോളുകളും 4 അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നിലായിരുന്ന മെസ്സിക്ക് ഫൈനലില്‍ തിളങ്ങാനായില്ല. അവസാന 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യമായാണ് മെസ്സി ഒരു ഗോളോ അസിസ്റ്റോ ഇല്ലാതെ കളം വിടുന്നത്.
ALSO READ: അർജന്റീന തോൽക്കാൻ കാരണം ഇതാണ്! സ്പെയിനിനോട് കിരീടം കൈവിട്ടതിന്റെ 5 കാരണങ്ങള്‍
ഫിഫ ലോകകപ്പ് 2026-ലെ പ്രധാന പുരസ്‌കാരങ്ങള്‍:
ഗോള്‍ഡന്‍ ബാള്‍ (ടൂര്‍ണമെന്റിലെ മികച്ച താരം): റോഡ്രി (സ്‌പെയിന്‍). മൂന്നാം തവണയും ഗോള്‍ഡന്‍ ബാള്‍ നേടാമെന്ന 39-കാരനായ ലയണല്‍ മെസ്സിയുടെ പ്രതീക്ഷകളാണ് റോഡ്രി തകര്‍ത്തത്.
ഗോള്‍ഡന്‍ ഗ്ലൗ (മികച്ച ഗോള്‍കീപ്പര്‍): ഉനായ് സിമോണ്‍ (സ്‌പെയിന്‍). ടൂര്‍ണമെന്റിലെ 8 മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രമാണ് താരം വഴങ്ങിയത്.
മികച്ച യുവതാരം (Best Young Player): പൗ കുബാര്‍സി (സ്‌പെയിന്‍). 19-കാരനായ സഹതാരം ലാമിന്‍ യമാലിനെ മറികടന്നാണ് കുബാര്‍സി ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
ഫിഫ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് തയ്യാറാക്കുന്ന പട്ടികയില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തിയാണ് ഗോള്‍ഡന്‍ ബാള്‍, ഗോള്‍ഡന്‍ ഗ്ലൗ, മികച്ച യുവതാരം എന്നീ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.
Kylian Mbappe Golden Boot 2026; Rodri Golden Ball Unai Simon Golden Glove





