20
Jan 2024
Mon
20 Jan 2024 Mon

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പുതുവത്സരദിനത്തില്‍ എക്‌സ്‌പോസാറ്റ് വിക്ഷേപണവുമായി ISRO: രാവിലെ 9.10ന് കുതിച്ചുയരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുകയെന്ന ലക്ഷ്യത്തോടെ പുതുവത്സരദിനത്തില്‍ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി രാവിലെ 9.10 ന് പിഎസ്എല്‍വി സി 58 കുതിച്ചുയരും. സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. 25 മണിക്കൂര്‍ നീളുന്ന കൗണ്‍ഡൗണ്‍ ഇന്നലെ രാവിലെ തുടങ്ങിയിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ശാസ്ത്രജ്ഞര്‍ ദര്‍ശനം നടത്തി.

തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപ?ഗ്രഹം രൂപകല്‍പ്പന ചെയ്തത്.

ബഹിരാകാശത്തെ നാല്‍പതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവര്‍ഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഉപഗ്രഹമായ വിസാറ്റിന്റെ ലക്ഷ്യം.

അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടിയുണ്ട്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക. രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.