17
Jun 2026
Wed
17 Jun 2026 Wed
whatsapp facebook instagram paid service

ന്യൂഡല്‍ഹി: സൌജന്യ സേവനങ്ങളിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കിയ മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയ്ക്ക് ആഗോളതലത്തില്‍ പണമീടാക്കുന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നു. വാട്‌സാപ്പ് വെബ്ബ് ഉപയോഗിക്കുന്നവര്‍ക്ക് ‘വാട്‌സാപ്പ് പ്ലസ്’ (WhatsApp Plus) സബ്സ്‌ക്രിപ്ഷന്‍ എടുക്കാനുള്ള അറിയിപ്പുകള്‍ ഇതിനോടകം തന്നെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ചാറ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന ഓപ്ഷണല്‍ പ്രീമിയം ഫീച്ചറാണ് വാട്‌സാപ്പ് പ്ലസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാധാരണ ഇന്‍സ്റ്റാഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് ഇന്ത്യയില്‍ പ്രതിമാസം 99 രൂപയാണ് നിരക്ക്. വാട്‌സാപ്പ് പ്ലസിനും 99 രൂപയാണെങ്കിലും നിലവില്‍ ഇന്ത്യയില്‍ ആദ്യത്തെ ആറ് മാസത്തേക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതിന് പുറമെ മെറ്റാ എഐ (Meta AI) കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കേണ്ടവര്‍ക്കായി ‘മെറ്റാ വണ്‍ പ്ലസ്’ (പ്രതിമാസം ?775), ‘മെറ്റാ വണ്‍ പ്രീമിയം’ (പ്രതിമാസം ?1,939) എന്നീ ഉയര്‍ന്ന നിരക്കുകളിലുള്ള പ്ലാനുകളും കമ്പനി പരീക്ഷിക്കുന്നുണ്ട്.

മെറ്റ പെട്ടെന്ന് പണം ഈടാക്കാന്‍ കാരണമെന്ത്?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയില്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്മാരോട് മത്സരിക്കാന്‍ മെറ്റാ നടത്തുന്ന വന്‍ നിക്ഷേപങ്ങളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി മെറ്റയുടെ മൂലധനച്ചെലവ് പ്രവചനം 125 ബില്യണ്‍ മുതല്‍ 145 ബില്യണ്‍ ഡോളര്‍ വരെയായി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ഗുജറാത്തിലെ ജാംനഗറില്‍ മെറ്റാ ഒരു എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നുമുണ്ട്. ഈ ഭീമമായ ചെലവുകള്‍ പരസ്യ വരുമാനം കൊണ്ട് മാത്രം നികത്താന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് പെയ്ഡ് സബ്സ്‌ക്രിപ്ഷനിലേക്ക് മാറാന്‍ മെറ്റയെ പ്രേരിപ്പിക്കുന്നത്. നിലവില്‍ മെറ്റയുടെ ആകെ വരുമാനത്തിന്റെ 97.6 ശതമാനവും പരസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

ആഭ്യന്തര പ്രതിസന്ധികളും ജീവനക്കാരുടെ പ്രതിഷേധവും

വന്‍തോതില്‍ എഐക്കായി പണം മുടക്കുമ്പോഴും മെറ്റയ്ക്കുള്ളില്‍ കടുത്ത പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എഐ പുനഃസംഘടനയുടെ ഭാഗമായി കമ്പനിയിലെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൂടാതെ പുതുതായി എത്തുന്ന ഉന്നത പ്രതിഭകള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ശമ്പള പാക്കേജുകളില്‍ നിലവിലുള്ള ഡെവലപ്പര്‍മാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍, സ്റ്റോറികള്‍ രഹസ്യമായി കാണാനുള്ള സൗകര്യം, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്തു വെക്കാനുള്ള ഓപ്ഷന്‍ തുടങ്ങിയ ഫീച്ചറുകളാണ് നിലവില്‍ പെയ്ഡ് പ്ലാനുകളില്‍ മെറ്റ നല്‍കുന്നത്. എന്നാല്‍ സാധാരണ ഉപഭോക്താക്കള്‍ ഇതിനായി പണം മുടക്കാന്‍ എത്രത്തോളം തയ്യാറാകുമെന്ന കാര്യത്തില്‍ വിപണി ഗവേഷകര്‍ക്ക് ഇപ്പോഴും സംശയമുണ്ട്. എഐ മേഖലയിലെ നിക്ഷേപത്തില്‍ നിന്നും ലാഭം കൊയ്യുന്നത് വരെ കമ്പനിയുടെ ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ് മെറ്റയുടെ ഈ പെയ്ഡ് പ്ലാനുകളെന്നാണ് എഐ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Why Meta Is Suddenly Charging For Facebook, Instagram And WhatsApp