18
Sep 2025
Thu
18 Sep 2025 Thu
Mandla Mandela

ഇസ്രായേലിന്റെ അധിനിവേശത്തിന് കീഴില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, കറുത്ത വര്‍ഗ്ഗക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ അനുഭവിച്ച വര്‍ണ്ണവിവേചനത്തെക്കാള്‍ ഭയാനകമെന്ന് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മന്‍ഡ്‌ല മണ്ടേല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയിലേക്ക് ഭക്ഷണവും മാനുഷിക സഹായങ്ങളും എത്തിക്കാന്‍ ലക്ഷ്യമിട്ട് പുറപ്പെട്ട ‘ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല’ എന്ന കപ്പല്‍ ശൃംഖലയില്‍ ചേരാനായി ടുണീഷ്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കവേ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു മണ്ടേല.

”ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഞങ്ങളില്‍ പലര്‍ക്കും വ്യക്തമായത് ഇതാണ്: നമ്മള്‍ അനുഭവിച്ചതിനേക്കാള്‍ വളരെ മോശമായ വംശീയ വിവേചനമാണ് ഫലസ്തീനികള്‍ അനുഭവിക്കുന്നത്.” 51-കാരനായ മന്‍ഡ്‌ല മണ്ടേല പറഞ്ഞു.

”ഞങ്ങളോടൊപ്പം നിന്നതുപോലെ, ആഗോള സമൂഹം ഫലസ്തീനികളെയും പിന്തുണയ്ക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് കോഴിക്കോട്ടെ രണ്ട് സ്ഥാപനങ്ങള്‍

2009-ലെ തിരഞ്ഞെടുപ്പ് മുതല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമായ മന്‍ഡ്‌ല മണ്ടേല, ഫ്‌ലോട്ടില്ലയിലുള്ള 10 ദക്ഷിണാഫ്രിക്കന്‍ പ്രവര്‍ത്തകരില്‍ ഒരാളാണ്. ഈ കപ്പല്‍ വ്യൂഹത്തില്‍ ഡസന്‍ കണക്കിന് ബോട്ടുകളും സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെ 44 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളും അണിനിരന്നിട്ടുണ്ട്.

നമ്മുടെ വിമോചന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ് ഫ്‌ളോട്ടില്ലയുടെ ദൗത്യമെന്ന് ദക്ഷിണാഫ്രിക്കയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചു.

ഗസയിലെ പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കാന്‍ ലക്ഷ്യമിട്ട് ഒരു അന്താരാഷ്ട്ര സംരംഭമെന്ന നിലയില്‍, ബാഴ്സലോണയില്‍ നിന്ന് ഞായറാഴ്ചയാണ് കപ്പലുകളുടെ ഈ ആഗോള വ്യൂഹം ഗസയിലേക്ക് യാത്ര തിരിച്ചത്.

ഫലസ്തീന്‍ മേഖലയിലെ ഇസ്രായേലി ഉപരോധം തകര്‍ത്ത് മാനുഷിക സഹായം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ഗസയില്‍ എത്തിക്കാന്‍ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല ശ്രമിക്കും.

ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ പ്രതിസന്ധിയിലായ പ്രദേശങ്ങളില്‍ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബോട്ടുകളുടെ അല്ലെങ്കില്‍ കപ്പലുകളുടെ ഒരു കൂട്ടമാണ് ഫ്‌ലോട്ടില്ല. വ്യോമ, കര വഴികളിലൂടെയുള്ള പരമ്പരാഗത വിതരണ മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുകയോ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാവുകയോ ചെയ്യുമ്പോഴാണ് സാധാരണയായി ഇവ സംഘടിപ്പിക്കുന്നത്.

44 രാജ്യങ്ങള്‍ ഈ സംരംഭത്തില്‍ ചേരുമെന്നൊണ് ഫ്‌ളോട്ടല്ലയുടെ സംഘാടകര്‍ പറയുന്നത്. എന്നാല്‍, കൃത്യം എത്ര കപ്പലുകളുണ്ടാവും എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. യാത്രാവഴിയില്‍ പലയിടങ്ങളില്‍ നിന്നും പുതിയ കപ്പലുകള്‍ ചേരുന്നുണ്ട്.

കപ്പല്‍ മാര്‍ഗ്ഗം സഹായം എത്തിക്കാനുള്ള പ്രവര്‍ത്തകരുടെ രണ്ട് മുന്‍ ശ്രമങ്ങള്‍ ഇസ്രായേല്‍ തടഞ്ഞിരുന്നു.

കഴിഞ്ഞ ജൂണില്‍, മഡ്ലീന്‍ എന്ന കപ്പലില്‍ ഉണ്ടായിരുന്ന 12 പ്രവര്‍ത്തകരെ ഗസയുടെ 185 കി.മീ പടിഞ്ഞാറ് വെച്ച് ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതിലുണ്ടായിരുന്ന ആകാര്‍, തുന്‍ബെര്‍ഗ് എന്നിവരടക്കമുള്ള യാത്രക്കാരെ തടവിലാക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തു.

ജൂലൈയില്‍, ഹന്‍ഡല എന്ന മറ്റൊരു കപ്പലില്‍ ഗസയെ സമീപിക്കാന്‍ ശ്രമിച്ച 10 രാജ്യങ്ങളില്‍ നിന്നുള്ള 21 പ്രവര്‍ത്തകരെയും ഇസ്രായേല്‍ തടഞ്ഞിരുന്നു.