18
Aug 2023
Fri
18 Aug 2023 Fri

കെ ടി കുഞ്ഞിക്കണ്ണന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിനെട്ടു വര്‍ഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആര്‍ എസ് എസുകാരനായ സുകുമാരന്‍നായരുടെ ഗണപതിയാരാധനയ്ക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുള്‍പ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ…
വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം.
സുകുമാരന്‍ നായരുടേത് വരേണ്യ ജാതി വര്‍ഗീയബോധത്തിന്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായര്‍ക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാവും.

മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സമുദായപരിഷ്‌ക്കരണവാദികള്‍ അസഹനീയവും അശ്ലീലവുമായി കാണുകയും എതിര്‍ക്കുകയും ചെയ്ത ബ്രാഹ്‌മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആര്‍ എസ് എസി ന്റെ അജണ്ടയിലാണ് സുകുമാരന്‍ നായര്‍ കയറി പിടിച്ചിരിക്കുന്നത്.

ആര്‍ എസ് എസിന്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോണ്‍ഗ്രസുകാര്‍ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വര്‍ഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്. സുകുമാരന്‍നായരെ ഓര്‍ത്തല്ല ഹിന്ദുത്വത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാരെ ഓര്‍ത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.

ഇങ്ങനെ സംഘി അജണ്ടയില്‍ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ബിജെപിയായത്. യു പിയില്‍ റീത്തബഹുഗുണ മുതല്‍ അസമില്‍ ഹിമന്ത് ബിശ്വാസ് ശര്‍മ വരെ. മണിപ്പൂരില്‍ ഗോത്ര – ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെന്‍ സിംഗ് 2016 വരെ കോണ്‍ഗ്രസ് നേതാവായിരുന്നല്ലോ…