27
Jul 2026
Mon
27 Jul 2026 Mon
dysp transfer

പാലക്കാട്: നേതാക്കള്‍ക്ക് മേല്‍ കൈവച്ച ഉദ്യോഗസ്ഥര്‍ക്ക് ‘പണി’ നല്‍കി യുഡിഎഫ് സര്‍ക്കാര്‍. ലൈംഗിക പീഡനക്കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടല്‍മുറിയില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ കണ്ണൂരിക്കു സ്ഥലം മാറ്റി. തൃശൂര്‍ കുന്നംകുളം ഡിവൈഎസ്പിയായ എന്‍ മുരളീധരനെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം ജില്ലയില്‍ ജോലി ചെയ്തിരുന്ന ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയിരുന്നു. പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ തിരിച്ച് നിയമിക്കുകയാണ് പതിവ്. എന്നാല്‍, പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്‍കിയതിന്റെ പേരില്‍ കണ്ണൂരിലേക്ക് മാറ്റി.

ജനുവരി 11ന് രാത്രി 12.30നാണ് മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്തത്. നെന്മാറ ഇരട്ടക്കൊലപാതകക്കേസിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത് മുരളീധരനായിരുന്നു. കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ അന്വേഷകസംഘത്തെ കോടതി പ്രത്യേകം അനുമോദിച്ചിരുന്നു.

വനിതാ എസ്‌ഐയെയും സ്ഥലം മാറ്റി

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ എസ്‌ഐയെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുമാസം തികയും മുന്പ് പലതവണ സ്ഥലംമാറ്റി. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകത്തിലുണ്ടായിരുന്ന അന്നത്തെ ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ഹേമലതയെയാണ് രണ്ട് മാസത്തിനിടെ മൂന്നുതവണ സ്ഥലം മാറ്റിയത്. ആദ്യം പാലക്കാട് സൗത്ത് സ്റ്റേഷനില്‍നിന്ന് വനിതാ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് കണ്‍ട്രോള്‍ റൂമിലേക്കും തുടര്‍ന്ന് കസബ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് എം.എല്‍.എ.യുമായി കൊമ്പുകോര്‍ത്ത ഡിവൈ.എസ്.പി.യേയും അപ്രതീക്ഷിതമായി സ്ഥലംമാറ്റി. ഷിയാസുമായി പരസ്യമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി. എ.ജെ. തോമസിനെയാണ് മാറ്റിയത്. തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ചിലായിരുന്ന ഇദ്ദേഹത്തെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.

കോതമംഗലത്തെ പ്രക്ഷോഭത്തിനിടെ ഷിയാസിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇദ്ദേഹവും ഷിയാസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലൂടെ പ്രശസ്തനായ ചലച്ചിത്രതാരംകൂടിയായ ഡിവൈ.എസ്.പി. സിബി തോമസിനെ കാസര്‍കോട്ടുനിന്ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിലേക്ക് മാറ്റി.

തിരഞ്ഞെടുപ്പ് സമയത്ത് മറ്റു ജില്ലകളിലേക്ക് മാറ്റിയിരുന്ന ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, സ്ഥലംമാറ്റത്തിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചതോടെ, എല്ലാ ഉദ്യോഗസ്ഥരുടേയും ജാതകം നോക്കാന്‍ തനിക്ക് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. മിക്കവര്‍ക്കും അവരുടെ സ്വന്തം ജില്ലകള്‍തന്നെ ലഭിച്ചപ്പോഴാണ് രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളില്‍ ഇടപെട്ട ഡിവൈ.എസ്.പി.മാര്‍ക്ക് അപ്രതീക്ഷിത ഇടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.

State government orders transfer of 161 DySPs across Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക