15
Jul 2024
Mon
15 Jul 2024 Mon

യു.പിയില്‍ മുസ്ലിംകളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് സന്യാസിമാരെ തീവ്ര ഹിന്ദുത്വവാദികള്‍ തല്ലിച്ചതച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് സന്യാസിമാരെ തീവ്ര ഹിന്ദുത്വവാദികള്‍ തല്ലിച്ചതച്ചു. നാഥ് വിഭാഗത്തില്‍നിന്നുള്ള ഗൗരവ് കുമാര്‍, ഗോപിനാഥ് കുമാര്‍, സുനില്‍ കുമാര്‍ എന്നീ സന്യാസിമാരാണ് അക്രമിക്കപ്പെട്ടത്.
മീററ്റിലെ പ്രഹ്ലാദ് നഗറില്‍ ലിസാരി ഗേറ്റ് പൊലിസ് സ്റ്റേഷന് മുന്നില്‍വച്ചാണ് സംഭവം. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളില്‍പ്പെട്ട ഒരാള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ചായിരുന്നു മര്‍ദനം തുടങ്ങിയത്. ഹിന്ദുക്കളാണെന്ന് പറഞ്ഞെങ്കിലും അതുവകവയ്ക്കാതെ മര്‍ദനം തുടരുകയായിരുന്നു. സന്യാസിമാരോട് അക്രമികള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. വലിയ വടികളും കല്ലുകളും കൊണ്ട് സന്യാസിമാരെ ആക്രമിക്കുമ്പോള്‍ ഇവര്‍ വേദനകൊണ്ട് പുളയുന്നതും നിലവിളിക്കുന്നതും കേള്‍ക്കാം.

ദൃക്‌സാക്ഷികള്‍ അറിയിച്ചത് പ്രകാരം പൊലിസെത്തിയാണ് സന്യാസിമാരെ രക്ഷിച്ചത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് മര്‍ദനമേറ്റവര്‍ ഹിന്ദുക്കളാണെന്നും ഹരിയാനയിലെ യമുനാനഗര്‍ സ്വദേശികളാണെന്നും മനസ്സിലായത്. പിന്നീട് പൊലിസ് ഇവരെ വീടുകളിലേക്ക് അയച്ചു.

യു.പി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടമര്‍ദ്ദനം കൂടവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മീററ്റിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ്‌ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് പൊലിസ് പറയുന്നത്.

Taken as Muslims, Three Sadhus Thrashed in UP’s Meerut

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക