21
Jun 2024
Tue
21 Jun 2024 Tue
Doctor Layan Al Anzi

മക്ക: പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞിട്ടും തളരാതെ അല്ലാഹുവിന്റെ അതിഥികളെ സേവിച്ച് വനിതാ ഡോക്ടര്‍. ഹജ്ജ് ഡ്യുട്ടിക്കിടെയാണ് തന്നെ വളര്‍ത്തി ഡോക്ടറാക്കിയ പിതാവ് മരിച്ച വാര്‍ത്തയെത്തിയത്. എന്നാല്‍, വേദനകള്‍ ഉള്ളിലൊതുക്കി അവര്‍ തന്റ ദൗത്യം തുടരുകയായിരുന്നു. പിതാവിന്റെ വിയോഗ വാര്‍ത്ത തേടിയെത്തിയിട്ടും ഹജ് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണം തുടര്‍ന്ന് മാതൃകയായ ഡോ. ലയാന്‍ അല്‍അനസിയെ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലിന്‍ ആദരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കണമെന്നതും രാഷ്ട്രത്തെ സേവിക്കണമെന്നതുമായിരുന്നു ഉപ്പാന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ഡോ. ലയാന്‍ അല്‍അനസി പറഞ്ഞു. ഉപ്പാന്റെ മരണ വിവരം കേട്ടതോടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഉച്ചത്തില്‍ കരയാതിരിക്കാന്‍ താന്‍ പാടുപെടുകയായിരുന്നു. തന്നോട് ഒരു ദിവസം ലീവെടുക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ദൈവീക പ്രീതിയും മരണപ്പെട്ട ഉപ്പാക്കും വേണ്ടി തീര്‍ത്ഥാടകര്‍ക്കുള്ള സേവനം തുടരാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ നേരിട്ടെത്തി പിതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. തന്റെ ത്യാഗം കണക്കിലെടുത്ത് താന്‍ ജോലി ചെയ്യുന്ന ക്ലിനിക്കിന് തന്റെ പിതാവ് മശ്ഊഫ് ബിന്‍ ഹദാല്‍ അല്‍അനസിയുടെ പേര് നല്‍കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഇതിന് ആരോഗ്യ മന്ത്രിയോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ. ലയാന്‍ പറഞ്ഞു.