പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അമീറുല്‍ ഇസ് ലാമിന്റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
|
വധശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതിയും ശരിവച്ചതിനെതിരേ അമീറുൽ ഇസ് ലാം സമര്‍പ്പിച്ച അപ്പീലിൽ സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെയാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിക്കടുത്ത് ഇരിങ്ങോളില്‍ ജിഷ പീഡനത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെടുത്തതാണ് കേസിലെ തുമ്പുകളിലൊന്ന്. കേസിൽ പോലീസ് പിടികൂടിയ അമീറുൽ ഇസ് ലാമിന് 2017 ഡിസംബറിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ് ലാം നല്‍കിയ അപ്പീലും കോടതി തള്ളുകയായിരുന്നു. തുടർന്നാണ് അമീറുൽ ഇസ് ലാം സുപ്രിംകോടതിയെ സമീപിച്ചത്.
പ്രതിയുടെ സ്വഭാവമടക്കമുള്ള എട്ടാഴ്ചത്തെ ജയിലിലെ റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ച ശേഷമാകും സുപ്രിംകോടതി മറ്റ് നടപടികളിലേക്ക് കടക്കുക. പ്രതിയുടെ മനശാസ്ത്ര-സ്വഭാവ റിപോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ ജയിലുമായി ബന്ധപ്പെട്ട് പ്രതിയുടെ സ്വഭാവ റിപോര്‍ട്ടും തൃശൂരിലെ വിയൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് ജയില്‍ സംബന്ധമായ റിപോര്‍ട്ട് നല്‍കാനുള്ള ചുമതല. മനശാസ്ത്ര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





