തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപോര്‍ട്ട് രഹസ്യസ്വഭാവം ഉള്ളതായതിനാൽ പുറത്തുവിടില്ലെന്ന് സർക്കാർ. സിപിഐ നേതാവ് വി എസ് സുനില്‍ കുമാർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. പൂരം കലക്കലില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപോര്‍ട്ട് പുറത്തുവിടാത്തതെന്ന് സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.
|
മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഒരു ചോദ്യത്തിനും മറുപടി നല്‍കാനാകില്ലെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യമാണ് ചോദിച്ചതെന്നും രഹസ്യ സ്വഭാവമുള്ളവ ഒഴിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് വി എസ് സുനില്‍കുമാർ ആവശ്യപ്പെട്ടു.
പി വി അൻവർ എംഎൽഎയാണ് പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടെന്നാരോപിച്ച് രംഗത്തുവന്നത്. ഇതുശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരികയുണ്ടായി. അൻവർ ആരോപണം തുടർന്നതോടെ ഗത്യന്തരമില്ലാതെ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതരാവുകയും ചെയ്തിരുന്നു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതുൾപ്പെടെയുള്ള വിവരങ്ങളായിരുന്നു പി വി അൻവർ പുറത്തുവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





