|
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതിയും മകനും മരിച്ചതില്‍ ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുനെതിരെ തെളിവുകളുമായി പൊലിസ്. തിക്കും തിരക്കും ഒഴിവാക്കാന്‍ ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും ഇതിനിടെ യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും എന്നിട്ടും നടന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലിസ് പറഞ്ഞു. അല്ലു അര്‍ജുന്‍ ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ അന്നത്തെ രാത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം വാര്‍ത്താസമ്മേളനം നടത്തിയാണ് പൊലിസ് നടനെതിരെ തെളിവുകള്‍ പുറത്തുവിട്ടത്.
തിയറ്ററിലും പുറത്തും നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നാണ് അല്ലു അര്‍ജുന്‍ നല്‍കിയ മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് പറഞ്ഞു. പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും താരം പാലിച്ചില്ല. ദുരന്തത്തിനു ശേഷവും നടന്‍ കാണികളെ അഭിവാദ്യം ചെയ്‌തെന്നും ഇതെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലിസ് പറഞ്ഞു.
അതേസമയം, അല്ലു അര്‍ജുന്റെ വസതിയില്‍ ഇന്നലെ ആക്രമണമുണ്ടായി. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് ഒരു കൂട്ടം യുവാക്കള്‍ അതിക്രമിച്ച് കയറുകയും ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയും വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും നടന്‍ പരാതി നല്‍കി. പരാതിയില്‍ എട്ട് പേരെ അറസ്റ്റ്‌ചെയ്തു. മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യം വിളിച്ചാണ് സംഘം അതിക്രമം കാട്ടിയത്. ഉസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയും മരിച്ചു.
Police have evidence against Allu Arjun for watching a movie in the theater despite knowing about the woman’s death


