ലഹരിക്കടത്ത് കേസിൽ ടെലിവിഷൻ അവതാരകയടക്കം 12 പേർക്കു വധശിക്ഷ. ഈജിപ്തിലാണ് സംഭവം. ടെലിവിഷൻ അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേരും സംഘടിത ക്രിമിനൽ സംഘത്തിൽ അംഗങ്ങളായിരുന്നുവെന്നും വിദേശത്തുനിന്ന് ലഹരിമരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ച് സിന്തറ്റിക് ലഹരിമരുന്ന് നിർമിച്ച് വിതരണം ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.
|
അന്വേഷണത്തിനിടെ 750 കിലോഗ്രാമിലേറെ ലഹരിമരുന്നുകളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ലഹരിമരുന്ന് നിർമാണശാലകളായി ഉപയോഗിച്ചിരുന്നെന്ന് കരുതുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ഖലീഫ നിഷേധിച്ചു. കേസിലുടനീളം നിരപരാധിയാണെന്ന് അവർ നിലപാടെടുത്തു. ലഹരിമരുന്ന് താൻ മുമ്പ് കണ്ടിട്ടുപോലുമില്ലെന്നും അന്വേഷണ ഏജൻസിയുടെ ഓഫീസിൽ ലഹരിമരുന്നുമായി നിൽക്കുന്ന ചിത്രമെടുത്തപ്പോഴാണ് അത് ആദ്യമായി കണ്ടതെന്നും കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
20 സാക്ഷികളുടെ മൊഴികൾക്കൊപ്പം സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ സാങ്കേതികവും ഡിജിറ്റലുമായ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 2025 ഏപ്രിലിലാണ് ഖലീഫയെ കെയ്റോയിൽ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ഉൾപ്പെടെ വിവിധ കുറ്റങ്ങൾക്ക് ഈജിപ്തിൽ ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നുണ്ട്. ലഹരിമരുന്ന് കേസുകളിൽ വധശിക്ഷ നടപ്പാക്കുന്നതിനെ മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചുവരികയാണ്.
ALSO READ: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികളടക്കം നിരവധി പേർ കുടുങ്ങിയതായി സംശയം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




