കർണാടകയിലെ ഹിജാബ് വിവാദം സുപ്രിംകോടതിയിൽ എത്തിനിൽക്കെ ഉഡുപ്പിയിൽ നിന്നുള്ള ഹിജാബി പെൺകുട്ടി മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ എംഎസ് സി മെഡിക്കൽ അനാറ്റമിയിൽ ഒന്നാം റാങ്ക് നേടി. ഈ വർഷത്തെ ഏറ്റവും ഉയർന്ന മാർക്കായ 81.7 ശതമാനം നേടിയാണ് ആമന കൗസർ എന്ന 23കാരി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത്. ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ആമന.
|
മനുഷ്യ ശരീരഘടനാ ശാസ്ത്രത്തിൽ പിഎച്ച്ഡി എടുക്കാനാണ് പദ്ധതിയെന്നും അടുത്ത ഒരുവർഷക്കാലം എന്തെങ്കിലും ജോലി ചെയ്യണമെന്നും ആമന പറയുന്നു. വൈദ്യശാസ്ത്ര വിദ്യാർഥികളെ ശരീര ഘടന ശാസ്ത്രം പഠിപ്പിക്കുന്നതിന് ഫാക്കൽറ്റി അംഗമായി ആമനയ്ക്ക് ജോലി ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഗവേഷണ രംഗമാണ് ആമനയുടെ ലക്ഷ്യം.
ഹിജാബ് ധാരണം വിവാദമായ സാഹചര്യത്തിൽ താൻ കാംപസിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി റാങ്ക് ജേതാവ് വെളിപ്പെടുത്തുന്നു. ഉഡുപ്പി ജില്ലയിൽ ഹിജാബ് ധരിക്കുന്ന പെൺകുട്ടികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും വിദ്യാഭ്യാസം ഏവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം നൽകിയാൽ അവർ ഉയരങ്ങളിലെത്തുമെന്നതിന്റെ തെളിവാണ് തന്റെയീ നേട്ടത്തിലൂടെ കാണിച്ചുകൊടുക്കുന്നതെന്നും ആമന പറയുന്നു. ബിസിനസ്സുകാരനായ മുഹമ്മദ് ഇഖ്ബാലിന്റെയും വീട്ടമ്മയായ വാജിദ തബസ്സുമിന്റെയും മകളാണ് ആമന കൗസർ.



