22
Feb 2023
Fri
22 Feb 2023 Fri

തകര്‍ന്നുകിടക്കുന്ന കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ മക്കളില്‍ ഒരാളെയെങ്കിലും ജീവനോടെ തിരികെ നല്‍കണേ എന്ന് കരഞ്ഞുനിലവിളിക്കുകയാണ് നാസര്‍ അല്‍ വാക എന്ന സിറിയന്‍ പൗരന്‍. നാസറിന്റെ ആറുമക്കളുടെ ജീവനറ്റ ശരീരങ്ങളാണ് കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. രണ്ടു മക്കളെ ജീവനോടെയും രക്ഷപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളെ നേരിട്ട് ജീവാപായം കൂടെ കുടുംബത്തെ പരിപാലിച്ചുവന്ന നാസറിനേറ്റ കനത്ത ആഘാതമായി തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ ഭൂചലനം. വീട് നിമിഷനേരം കൊണ്ട് നിലംപൊത്തി. ഭാര്യയും മക്കളും കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങി.

രക്ഷാപ്രവര്‍ത്തകര്‍ എത്തി അവശിഷ്ടങ്ങള്‍ നീക്കി കുട്ടികളെ പുറത്തെടുക്കുമ്പോഴേക്കും ആറുപേരുടെ ജീവന്‍ നഷ്ടമായിരുന്നു. ഇവരുടെ മൃതദേഹങ്ങള് കഴിഞ്ഞദിവസം കൂട്ടത്തോടെ മറവുചെയ്തു.

തുര്‍ക്കിയിലും സിറിയയിലുമായി 21000ത്തിലേറെ മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്.