22
Feb 2023
Tue
22 Feb 2023 Tue

ഭിവാനി: രാജസ്ഥാനില്‍ പശുകടത്താരോപിച്ച് മുസ്‌ലിം യുവാക്കളെ കാറില്‍ കത്തിച്ചുകൊന്ന കേസിലെ പ്രധാന പ്രതിയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിന് പിന്തുണയുമായി ഹിന്ദുമഹാപഞ്ചായത്ത്. കേസില്‍ മോനു മനേസറിനെതിരേ പോലിസ് വ്യാജ എഫ്‌ഐആര്‍ ആണ് തയ്യാറാക്കിയതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമഹാപഞ്ചായത്ത് പ്രതിഷേധ പ്രകടനം നടത്തി. 100കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഡല്‍ഹി-ഗുര്‍ഗോണ്‍ നാഷണല്‍ ഹൈവേ ബ്ലോക്ക് ചെയ്താണ് പ്രകടനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലിസിനെതിരേ നേതാക്കള്‍ ഭീഷണിയും മുഴക്കി. മോനു മനേസറിനെ പോലിസ് അറസ്റ്റ് ചെയ്താല്‍ ആ കാലില്‍ തിരിച്ചുപോവില്ലെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തി. മനേസറിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് റിസ്‌ക്ക് എടുക്കുമോ. മനേസറിന് ഹിന്ദു മഹാപഞ്ചായത്തിന്റെ എല്ലാ പിന്തുണയും നല്‍കും. മനേസറിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തി അരാജകത്വം സൃഷ്ടിക്കുകയാണ്. മനേസറിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഒരു അടി മുന്നോട്ട് വയ്ക്കരുതെന്നും വച്ചാല്‍ അതിന്റെ ഭവിഷത്ത് അറിയുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി.മനേസര്‍ നിലവില്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഹിന്ദു സംഘടനകള്‍ മനേസറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പശുക്കടത്താരോപിച്ച് രണ്ട് രാജസ്ഥാന്‍ മുസ്ലിം യുവാക്കളെ ഹരിയാനയില്‍ ചുട്ടുകൊന്നത്. ഇരുവരെയും മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ ശേഷം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ പാതിജീവനുള്ള ഇരകളെ പോലിസ് അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്താല്‍ കേസ് ഞങ്ങളുടെ തലയിലാവുമെന്ന് വ്യക്തമാക്കിയ പോലിസ് കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ നസീറിനെയും ജുനൈദിനെയും കാറില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.