ന്യൂഡല്‍ഹി: വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
|
ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ പ്രമുഖ മുഖമായിരുന്ന പൂനാവാല, ജൂലൈ 30-ന് തന്നെ രാജി സമര്‍പ്പിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അത് സ്വീകരിക്കാതെ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വ്യക്തമാക്കി.
‘എന്നാല്‍ ദീര്‍ഘമായ ചിന്തകള്‍ക്ക് ശേഷം, ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ ഒഴിവാക്കണമെന്ന അന്തിമ തീരുമാനത്തിലേക്ക് ഞാന്‍ എത്തിച്ചേരുകയാണ്,’ 38-കാരനായ പൂനാവാല ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന് അയച്ച രാജിയില്‍ വ്യക്തമാക്കി.
‘പേരെടുത്തു പറയാത്ത ചില വ്യക്തികള്‍ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായ സംഭവവികാസങ്ങള്‍ എന്റെ മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. അതിനെക്കുറിച്ച് താങ്കളോട് ഞാന്‍ വിശദമായി സംസാരിച്ചിട്ടുണ്ട്,’ ആരുടെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം കത്തില്‍ കുറിച്ചു.
തുടക്കത്തില്‍ തന്റെ രാജിക്കത്ത് സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാതിരുന്നത് ‘ഏറെ സ്പര്‍ശിച്ച കാര്യമാണ്’ എന്നും അദ്ദേഹം പറഞ്ഞു.
‘യാതൊരു വിഷമവുമില്ലാതെ, തികഞ്ഞ നന്ദിയോടെയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിജി, പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ നബിന്‍ ജി, ആഭ്യന്തര മന്ത്രി അമിത് ഷാ ജി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജി, ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) ബി.എല്‍. സന്തോഷ് ജി എന്നിവരോട് നന്ദി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടി എനിക്ക് നല്‍കിയ വലിയ അവസരങ്ങള്‍ക്കും വേദികള്‍ക്കും വിനയപൂര്‍വ്വം ഞാന്‍ നന്ദി അറിയിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ‘ദിമാഗി നക്സൽ പാർട്ടി’ ഇൻസ്റ്റാഗ്രാം പേജിന് 24 മണിക്കൂറിനുള്ളിൽ 1.6 ലക്ഷം ഫോളോവേഴ്‌സ്
‘മുമ്പ് വ്യക്തമാക്കിയത് പോലെ, അടിയന്തര സാമ്പത്തികവും വ്യക്തിപരവുമായ സാഹചര്യങ്ങള്‍ കാരണം ഞാന്‍ സ്വകാര്യ മേഖലയിലേക്ക് മാറുകയാണ്. എന്നാല്‍ സാധ്യമാകുന്നിടത്തെല്ലാം ഏത് രീതിയിലും പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും കാഴ്ചപ്പാടുകളെയും പ്രവര്‍ത്തനങ്ങളെയും ഞാന്‍ തുടര്‍ന്നും പിന്തുണയ്ക്കും. മുന്‍പ് പറഞ്ഞതുപോലെ, ഞാന്‍ ‘വ്യവസ്ഥ’ മാത്രമാണ് ഉപേക്ഷിക്കുന്നത്, ‘വ്യക്തിയെയോ വിചാരത്തെയോ’ അല്ല,’ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ പൂനാവാല പറഞ്ഞു.
ജൂലൈ അവസാനത്തോടെ പൂനാവാല തന്റെ എക്‌സ് (X) പ്രൊഫൈലില്‍ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന ഭാഗം ഒഴിവാക്കിയിരുന്നു. എന്നാല്‍ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവന അനുയായി’ എന്ന് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ഷെഹ്‌സാദ് പൂനാവാലയുടെ രാഷ്ട്രീയ യാത്ര
അഭിഭാഷകനായ ഷെഹ്‌സാദ് പൂനാവാല കോണ്‍ഗ്രസിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
2017-ല്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പ് ‘അട്ടിമറിക്കപ്പെട്ടതാണെന്ന്’ പരസ്യമായി ആരോപിച്ച് രംഗത്തെത്തിയതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ ശ്രദ്ധ നേടുന്നത്.
രാഷ്ട്രീയ നിരീക്ഷകനായ തെഹസീന്‍ പൂനാവാലയുടെ ഇളയ സഹോദരനായ ഷെഹ്‌സാദ്, പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.
Tags: Shehzad Poonawalla, BJP News Malayalam, Shehzad Poonawalla Resignation, Nitin Nabin, Narendra Modi, Indian Politics News, National News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





