വത്തിക്കാൻ സിറ്റി: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ ആർച്ച് ബിഷപ്പ് ആയിരുന്ന കാലത്ത് തന്നെ വധിക്കാൻ രാജ്യത്തെ ഭരണകൂടം ആഗ്രഹിച്ചിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ആർച്ച് ബിഷപ്പായിരുന്നപ്പോൾ അർജന്റീനിയൻ സർക്കാർ സൈനിക സ്വേച്ഛാധിപത്യവുമായി സഹകരിച്ചുവെന്ന തെറ്റായ ആരോപണങ്ങളെ പിന്തുണച്ച് എന്റെ തല വെട്ടിമാറ്റാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഏപ്രിൽ 29ന് ഹംഗറി സന്ദർശിക്കുന്നതിനിടെ ജെസ്യൂട്ടുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ഫ്രാൻസിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാൻസിസിന്റെ സന്ദർശന വേളയിൽ, ജെസ്യൂട്ട് മതവിഭാഗത്തിലെ ഒരു ഹംഗേറിയൻ അംഗം അദ്ദേഹത്തോട് ബ്യൂണസ് അയേഴ്സ് കുടിലിൽ സാമൂഹിക പ്രവർത്തനം നടത്തിയിരുന്ന ഹംഗേറിയൻ വംശജനായ ജെസ്യൂട്ട് ഫാദർ ഫ്രെങ്ക് ജാലിക്‌സുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു.
|
1976-ൽ മറ്റൊരു ജെസ്യൂട്ട് പുരോഹിതനായ ഉറുഗ്വേക്കാരനായ ഒർലാൻഡോ യോറിയോയ്ക്കൊപ്പം ജാലിക്സ് അറസ്റ്റിലായി. 2013-ൽ ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒരു അർജന്റീനിയൻ പത്രപ്രവർത്തകൻ ഫ്രാൻസിസ് ഫാദർ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയും അർജന്റീനിയൻ ജസ്യൂട്ടുകളുടെ മേലുദ്യോഗസ്ഥനുമായിരുന്ന കാലത്ത് രണ്ട് പുരോഹിതന്മാരെ വഞ്ചിച്ചുവെന്ന് ആരോപിച്ചു.
1998 മുതൽ 2013 വരെയായിരുന്നു ജെസ്യൂട്ട് വൈദികനായ ഫ്രാൻസിസ് മാർപാപ്പ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പ് ആയി സേവനം അനുഷ്ഠിച്ചത്. 1976ൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് സൈനിക ഭരണകൂടം രണ്ട് ജെസ്യൂട്ട് വൈദികരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വൈദികരെ ഒറ്റിക്കൊടുത്തത് അന്നത്തെ ജെസ്യൂട്ട് സഭയുടെ സുപ്പീരിയർ ആയിരുന്ന മാർപാപ്പയാണെന്നായിരുന്നു ആരോപണം. ‘സ്വേച്ഛാധിപത്യ കാലത്ത് സ്ഥിതിഗതികൾ ശരിക്കും അനിശ്ചിതത്വത്തിലായിരുന്നു. വൈദികരെ ഒറ്റിക്കൊടുത്തത് ഞാനാണെന്നുള്ള കഥകൾ വ്യാപിച്ചു’, മാർപാപ്പ പറഞ്ഞു.
താൻ എല്ലായ്പ്പോഴും ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. പിൽക്കാലത്ത് വൈദികരുടെ അറസ്റ്റ് അദ്ദേഹത്തിന്റെ തെറ്റല്ലെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഒരു പുരോഹിതൻ രംഗത്തെത്തിയിരുന്നു. 2010ൽ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പ് ആയിരുന്ന സമയത്ത് മാർപാപ്പ കോടിതിയിൽ തന്റെ നിരപാരധിത്വം തെളിയിക്കുകയും ചെയ്തു. ഇതാണ് അർജന്റൈൻ പൗരനായ ഫ്രാൻസിസ് മാർപാപ്പ തന്റെ സ്വന്തം രാജ്യം സന്ദർശിക്കാത്തതിന് കാരണമെന്നാണ് കരുതുന്നത്.


