കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവർക്ക് കുറ്റകൃത്യത്തില്‍ പങ്കെന്ന് പൊലീസ് കണ്ടെത്തല്‍. അടൂർ എആർ ക്യാംപിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഇതുസംബന്ധിച്ച് പദ്മകുമാർ വെളിപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വച്ചിരുന്നു. തട്ടിക്കൊണ്ട് പോകുന്ന സമയം കുട്ടിയുടെ സഹോദരന്റ പക്കൽ ഈ പേപ്പര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് പദ്മകുമാർ പറഞ്ഞത്.
|
സാമ്പത്തികബുദ്ധിമുട്ട് തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ ഇത് കണക്കിലെടുക്കാതെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകൾക്ക് നഴ്‌സിങ് പഠനത്തിന് അഡ്മിഷനായി കുട്ടിയുടെ പിതാവ് റെജിക്ക് പണം നല്‍കിയിരുന്നുവെന്നും ഇതു തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചുവെന്നും ഭീഷണി മുഴക്കിയെന്നും പദ്മകുമാർ പറഞ്ഞു. ഈ പണം തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കുട്ടിയെ പാര്‍പ്പിച്ചതായി പദ്മകുമാർ പറഞ്ഞ ചിറക്കരയിലെ വീടുമായി ബന്ധപ്പെട്ട് പത്മകുമാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉള്‍പ്പെടെ വൈരുധ്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ പത്മകുമാര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വാസയോഗ്യമാണെന്ന് കരുതുന്നില്ല. മാത്രമല്ല കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





