മലപ്പുറം: മഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുൽ മജീദിന്റെ മൃതദേഹം കൊണ്ടുവരിക മകളുടെ വിവാഹ പന്തലിലേക്ക്. മജീദിന്‍റെ മകൾ റിൻഷ മറിയമിന്റെ നിക്കാഹ് ഇന്നായിരുന്നു. സന്തോഷത്തിന്‍റെ വേദിയായി മാറേണ്ട പ്രിയപെട്ട മകളുടെ വിവാഹ പന്തലിലേക്ക് പിതാവിന്‍റെ മൃതദേഹം എത്തിക്കേണ്ട ഹൃദയഭേദക സ്ഥിതിയാണുള്ളത്.
|
അഞ്ച് മക്കളിൽ ഏറ്റവും ഇളയവളും ഏക പെണ്‍തരിയുമാണ് റിൻഷ. നിക്കാഹ് ഇന്ന് രാവിലെ ഒമ്പതിന് നടക്കാനിരിക്കെയാണ് കുടുംബത്തെ തേടി അതീവ ദുഃഖവാര്‍ത്തയെത്തുന്നത്. നേരത്തേ
മഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരുന്ന അബ്ദുൽ മജീദ് പിന്നീട് സൗദിയിലേക്കു പോയിരുന്നു. ആറ് വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷമാണ് നാട്ടില്‍ മടങ്ങിയെത്തി ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്.
മഞ്ചേരി എംഎൽഎ യു എ ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്.
ഇന്നലെ വൈകീട്ട് 5.30നാണ് മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചത്. ഓട്ടോ ഡ്രൈവര്‍ നാണി എന്നുവിളിക്കുന്ന അബ്ദുല്‍ മജീദ് (50), കുടുംബാംഗങ്ങളായ മുഹ്‌സിന (35), സഹോദരി തസ്‌നീമ (33), മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്.
അതേസമയം, മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്കുശേഷം ഖബറടക്കും. അപകടം വരുത്തിയ ബസിന്റെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്. അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തും.





