24
Dec 2023
Thu
24 Dec 2023 Thu

ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യക്കാരായ എട്ട് മുന്‍ നാവികര്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അപ്പീല്‍ കോടതിയാണ് വധശിക്ഷ തടവ് ശിക്ഷയാക്കി ലഘൂകരിച്ചു നൽകിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുൻ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ശിക്ഷയില്‍ ഇളവ് അനുവദിച്ച് ഉത്തരവുണ്ടായത്. കേസിലെ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

2022ആഗസ്തിലാണ് ഖത്തര്‍ പ്രതിരോധ സേനയുടെ കീഴിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മുന്‍ നാവികസേന ഉദ്യോസ്ഥരായ ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവരെ ഖത്തർ അറസ്റ്റ് ചെയ്തത്. ഇസ്രായേലിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്നതാണ് ഇവർക്കെതിരായ കുറ്റമെന്നാണ് റിപോർട്ടുകൾ. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.