08
Nov 2023
Tue
08 Nov 2023 Tue

ഗസ്സക്കാരുടെ അപാര ധൈര്യവും ദൃഢതയും കണ്ട് ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത യു.എസ് ടിക്ക് ടോക്കര്‍ക്ക് പറയാനുള്ളത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: ലോകത്തെ വന്‍ശക്തിയായ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ക്കു മുന്നിലും പതറാതെ പിടിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ ജനതയുടെ അപാര ധൈര്യവും ദൃഢതയും കണ്ട് ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത യു.എസ് ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗന്‍ റൈസ്, മതംമാറാനുള്ള തന്റെ കാരണങ്ങള്‍ വിശദീകരിക്കുകയാണ്.

ഇസ്‌റാഈല്‍ ഗസ്സക്കെതിരെ യുദ്ധം തുടങ്ങിയതുമുതല്‍ ഫലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മേഗന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ശഹാദത്ത് കലിമ (സാക്ഷ്യവാചകം) ചൊല്ലി ഇസ്‌ലാം മതം സ്വീകരിക്കുന്നതിന്റെ വിഡിയോ ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മേഗന്‍ റൈസ് പോസ്റ്റ്‌ചെയ്തിട്ടുണ്ട്. അവര്‍ ഇസ്‌ലാം സ്വീകരിക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇസ്ലാം ആശ്ലേഷിക്കാനുള്ള കാരണമായി അവര്‍ പറയുന്നത് ഇങ്ങനെ: ‘ഫലസ്തീന്‍ വിശ്വാസത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് ഞാന്‍ ഒരു വീഡിയോ ചെയ്തു. നിങ്ങള്‍ ഖുര്‍ആന്‍ വായിച്ചിട്ടുണ്ടോ നിങ്ങള്‍ തീര്‍ച്ചയായും ഖുര്‍ആന്‍ വായിക്കണമെന്നായിരുന്നു അതിന് ആളുകള്‍ എനിക്ക് നല്‍കിയ മറുപടി’ അവര്‍ ടികി ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ‘എനിക്ക് സമയമുണ്ടായിരുന്നു. ഗവേഷണം ചെയ്യാനും പഠിക്കാനും എനിക്ക് താല്‍പര്യവുമുണ്ട്. ഗസ്സയിലെ ജനങ്ങളുടെ ശക്തിയുടെ ഉറവിടത്തിന്റെ രഹസ്യം അറിയാന്‍ ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി’ അവര്‍ പറയുന്നു. ഇതാണ് ഇസ്‌ലാമിലേക്ക് വഴിതെളിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. ഹിജാബ് ധരിക്കുന്നത് തനിക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

‘ഖുര്‍ആന്‍ സുക്തങ്ങളുടെ ശൈലിയും സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും സ്വാതന്ത്ര്യം നല്‍കുന്നതും ആകര്‍ഷിച്ചു. ഇസ്‌ലാമികാധ്യാപനങ്ങള്‍ തന്റെ വ്യക്തിപരമായ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മേഗന്‍ വ്യക്തമാക്കി.

ഇസ്‌ലാമിനെക്കുറിച്ചും മറ്റ് മതങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി ഇവര്‍ ടിക് ടോക്കില്‍ ഖുറാന്‍ ബുക് ക്ലബ് എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ദിവസവും പഠിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം അന്നന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മേഗന്‍ വിവരിക്കാറുണ്ട്.ഇസ്‌ലാമോഫോബിയക്കും വംശീയതക്കുമെതിരെ പോരാടുകയും എന്തുകൊണ്ടാണ് ഫലസ്തീനികള്‍ ഖുര്‍ആനെയും അതിന്റെ അധ്യാപനങ്ങളെയും ഇത്രമാത്രം നെഞ്ചോട് ചേര്‍ക്കുന്നത് എന്ന് മനസ്സിലാക്കുകയുമാണ് ക്യാംപയിനിന്റെ ലക്ഷ്യമെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക