20
Mar 2023
Sun
20 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുമ്പ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കുന്ന ചോദ്യത്തിന് രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഉത്തരങ്ങളാണ് ഇതിനോടകം വൈറലായത്. എന്നാല്‍ ഉത്തരക്കടലാസുകള്‍ എങ്ങിനെ വൈറലായി എന്നതാണ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ ഡി.ഡി.ഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഡി.ഇ അറിയിച്ചു.മലപ്പുറം തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിന്റെ ഉള്ളടക്കമാണ് ചോര്‍ന്നത്.  ഇതിന് പിന്നാലെയാണ് ഡി.ഡി.ഇ അന്വേഷണത്തിന് ഉത്തരവിട്ടത്.

കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. വിഷയത്തില്‍ രണ്ട് സ്‌കൂളുകളോടും പ്രവൃത്തി ദിവസമായ നാളെ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക എന്നതായിരുന്നു ചോദ്യം.

നാലാം ക്ലാസ്സിലെ മലയാളം പരീക്ഷയില്‍ മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യത്തിന് റിസ നല്‍കിയ ഉത്തരം വൈറലായിരുന്നു. ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാണെന്നും എനിക്ക് നെയ്മറിനെ ആണിഷ്ടമെന്നും മെസ്സിയെ കുറിച്ച് എഴുതില്ലെന്നുമാണ് റിസ ഉത്തരപേപ്പറില്‍ എഴുതിയിരിക്കുന്നത്. അഞ്ച് മാര്‍ക്ക് പോയാലും പ്രശ്നമില്ല എഴുതില്ലെന്ന നിലപാടാണ് റിസ എടുത്തത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം റിസയുടെ ഉത്തരപേപ്പര്‍ വൈറല്‍ ആക്കിയിരിന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ.റിസയുടെ ഉത്തരം കണ്ടപ്പോള്‍ കൗതകമായെന്ന് അധ്യാപകന്‍ പറയുന്നു. റൊണാള്‍ഡോ ഫാനും ഇത്തരത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് അധ്യാപകന്‍ പറഞ്ഞു. നെയ്മറും റൊണാള്‍ഡോയും ചോദ്യപേപ്പറില്‍ ഇല്ലാത്തതിന്റെ നീരസം പലകുട്ടികളും പങ്കുവച്ചതായി അധ്യാപകന്‍ വ്യക്തമാക്കി.