മൂന്നാർ: ശല്യക്കാരനായ അരിക്കൊമ്പന്റെ ആക്രമണം വീണ്ടും. പന്നിയാർ എസ്റ്റേറ്റിലെ കാൻ്റീൻ ആണ് അരിക്കൊമ്പൻ ഇത്തവണ തകർത്തത്. കാൻ്റീൻ നടത്തിപ്പുകാരനായ എഡ്വിൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവ സമയത്ത് എഡ്വിൻ മാത്രമാണ് കാൻ്റീനിൽ ഉണ്ടായിരുന്നത്. അരിക്കൊമ്പനെ കണ്ട് എഡ്വിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പുറകേയെത്തി ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ലയത്തിൽ കയറിയാണ് എഡ്വിൻ രക്ഷപ്പെട്ടത്.
|
റേഷൻ കടയിൽ നിന്നടക്കം അരി തിന്നുന്നതിനാലാണ് കാട്ടാനയ്ക്ക് അരിക്കൊമ്പൻ എന്ന പേരുവീണത്. പന്നിയാർ എസ്റ്റേറ്റിൽ റേഷൻ കട നിരവധി തവണ അരിക്കൊമ്പൻ ആക്രമിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി റേഷൻ കടയ്ക്ക് ചുറ്റും വൈദ്യുതി വേലി കെട്ടിയിരിക്കുകയാണ്. ഇതിന് അടുത്തുള്ള തൊഴിലാളികളുടെ കാന്റീനിലായിരുന്നു ശനിയാഴ്ച രാത്രി അരിക്കൊമ്പൻ ആക്രമണം നടത്തിയത്.
ശബ്ദം കേട്ടെത്തിയ തൊഴിലാളികൾ അരിക്കൊമ്പനെ തിരിച്ചയയ്ക്കുകയായിരുന്നു. അരിക്കൊമ്പന്റെ ശല്യം രൂക്ഷമായതോടെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ജനുവരി 31ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





