മാഡ്രിഡ് : യൂറോ, കോപ്പ അമേരിക്ക ടൂർണമെൻ്റുകൾക്ക് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ സ്‌പെയിനെതിരെ അവസാന മിനിറ്റിലെ പെനാൽറ്റിയിൽ സമനിലകൊണ്ട് രക്ഷപ്പെട്ട് ബ്രസീൽ. സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
|
സ്‌പെയിനായി റോഡ്രി ഇരട്ട ഗോളുകളുമായി തിളങ്ങി. ഡാനി ഒൽമോയും ഗോൾ നേടി. റോഡ്രിഗോ, എൻഡ്രിക്, ലൂകാസ് പക്വെറ്റ എന്നിവർ ബ്രസീലിനായി ഗോൾ നേടി.
സ്പെയിൻ ജയം ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത പക്വെറ്റ പന്ത് അനായാസം വലയിലാക്കി. ഇരു ടീമുകളും 3-3 എന്ന സ്കോറിൽ മത്സരം അവസാനിപ്പിച്ചു.
യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വമ്പന്മാർ തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരം വിശേഷിപ്പിച്ചത്. എന്നാൽ മത്സരം അവസാനിച്ചത് വണ്ടർ കിഡുകൾ ആയ ലാമിൻ യമാൽ-എൻഡ്രിക്ക് കൗമാരപ്പോരാട്ടമായാണ്.
മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാൽ ബ്രസീൽ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. 11-ാം മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റോഡ്രി വലയിലെത്തിച്ചു. 36-ാം മിനിറ്റിലെ ഡാനി ഓൾമോയുടെ ഗോളിൽ മത്സരത്തിൽ സ്പെയിൻ രണ്ട് ഗോളിന് മുന്നിലായി. 40-ാം മിനിറ്റിലെ റോഡ്രിഗോയുടെ ഗോളിൽ ബ്രസീൽ ആദ്യ മറുപടി നൽകി.
രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ സമനില നേടി. 85-ാം മിനിറ്റിൽ വീണ്ടും ലാമിൻ യമാലിനെ വീഴ്ത്തിയതിന് സ്പെയിനിന് പെനാൽറ്റി ലഭിച്ചു. റോഡ്രി വീണ്ടും ഗോൾ നേടി. എന്നാൽ 96-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലൂക്കാസ് പാക്വെറ്റ ബ്രസീലിന് സമനില സ്സമ്മാനിക്കുകയായിരുന്നു.


