
സ്വർണം കടത്തുന്നതും ഹവാല നടത്തുന്നതും രാജ്യസ്നേഹ നടപടിയാണെന്ന് പറയണോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
![]() |
|
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ പറയാത്ത ഭാഗമാണ് ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ വന്നത്. വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണ്. ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണ്. സ്വർണ കള്ളക്കടത്തുകാർ , ഹവാല പണം ഇടപാടുകാർ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
ആരെങ്കിലും വിളിച്ചുകൂവുന്നത് കേട്ട് തീരുമാനമെടുക്കുന്ന പാർട്ടിയല്ല സിപിഐഎം എന്നും പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ അന്വേഷണ റിപോർട്ട് വരുന്നതിന് മുമ്പേ അൻവർ പ്രത്യേക അജണ്ടയുമായി ഇറങ്ങി. വർഗീയത പടർത്താനുള്ള ശ്രമം ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.