08
Sep 2026
Tue
08 Sep 2026 Tue
cmrl-exalogic-case-ed-letter-to-dgp-allegations-against-pinarayi-vijayan-and-veena

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര പരാമര്‍ശം. പിണറായി വിജയന്‍ മകള്‍ വീണ ടി വഴി 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. പിണറായി വിജയന് പുറമെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡി വീണ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ കത്തിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് റിയാസ് കൈക്കൂലി പണം വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു. ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണ ടിയെയും മുഹമ്മദ് റിയാസ് എന്നിവരെയും സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: റിലീസിന് മുമ്പ് ടോക്‌സിക്കിന്റെ ഒടിടി അവകാശത്തിന് വാഗ്ദാനം ചെയ്തത് 150 കോടി; ഇപ്പോള്‍ 30 കോടിക്കും വേണ്ട; പലതും വെട്ടി മാറ്റി പുതിയ പതിപ്പിറക്കാനൊരുങ്ങി നിര്‍മാതാക്കള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡി വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇ ഡി കണ്ടെത്തലുകള്‍ ഡിജിപിക്ക് കൈമാറി. സെക്ഷന്‍ 66/2 പ്രകാരമാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്

കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്റേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇ ഡി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ ഇ ഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. എന്നാലിപ്പോള്‍ പിണറായി വിജയനും കേസിന്റെ പരിധിയിലേക്ക് വരുന്ന നീക്കമാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

കേസ് അന്വേഷണം പിണറായി വിജയനിലേക്കും പി എ മുഹമ്മദ് റിയാസിലേക്കും മറ്റു ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലേക്കും എത്തിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സിപിഐഎം തീര്‍ത്തിരുന്നു. ഇഡി പുകമറ സൃഷ്ടിക്കുന്നുവെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാല്‍ ഇ ഡിയുടെ പുതിയ നീക്കം രാഷ്ട്രീയമായി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്.

Tags: CMRL Exalogic Case, Enforcement Directorate, Pinarayi Vijayan, Veena Vijayan, PA Muhammad Riyas, ED Letter to DGP, Kerala News, Corruption Case Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക