20
Mar 2023
Fri
20 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിസ്ബൺ: ലോകകപ്പിന് ശേഷം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് രണ്ടു ഗോൾ. ലീഷ്റ്റൻസ്റ്റയിന് എതിരെ നടന്ന യൂറോ കപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ ഇരട്ട ഗോൾ നേടിയത്. ഏകപക്ഷീയമായ നാലു ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. അറുപത്തിമൂന്നാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യഗോൾ. ഇത് പെനാൽറ്റിയിലൂടെ ആയിരുന്നു. അറുപത്തിമൂന്നാമത്തെ മിനിറ്റിൽ ഫ്രീ കിക്കിലൂടെ അടുത്ത ഗോളും നേടി.

ആദ്യപകുതിയുടെ എട്ടാമത്തെ മിനിറ്റിൽ ജോയ കാൻസലോയാണ് പോർച്ചുഗലിന്റെ എക്കൗണ്ട് തുറന്നത്. 47-ാം മിനിറ്റിൽ ബെർണാഡോ സിൽവ അടുത്ത ഗോളും നേടി.

ഇതോടെ ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം 120 ആയി. പോർച്ചുഗലിന്റെ പുതിയ പരിശീലകനായി റോബർട്ടോ മാർട്ടിനെസ് സ്ഥാനമേറ്റ ഉടൻ ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കുകയായിരുന്നു. റൊണാൾഡോയെ ടീമിൽ നിർത്താനുള്ള തീരുമാനത്തെ മാർട്ടിനെസ് ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു. കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു സൂപ്പർ താരത്തിന്റെ പ്രകടനം.

ഖത്തർ ലോകകപ്പിൽ ഒരിക്കലും താരം 90 മിനിറ്റും കളിച്ചിരുന്നില്ല. പലപ്പോഴും റിസർവ് ബെഞ്ചിലിരുത്തിയത് വിവാദമായിരുന്നു. എന്നാൽ മാർട്ടിനസ് അദ്ദേഹത്തെ പ്ലെയിങ് ഇളവനിൽ ഉൾപ്പെടുത്തി. ക്യാപ്റ്റൻറെ ആം ബാൻഡുംതാരത്തിൻറെ കൈകളിലെത്തി.

ലീച്ചെൻസ്‌റ്റൈനെതിരായ പോരാട്ടത്തോടെ പുരുഷ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടത്തിലും ക്രിസ്റ്റ്യാനോ എത്തി. 38കാരനായ റൊണാൾഡോയുടെ 197-ാം മത്സരമായിരുന്നു ഇത്. 196 മത്സരങ്ങൾ കളിച്ച കുവൈത്തിൻറെ ബാദർ അൽ മുത്താവയുടെ റെക്കോർഡ് റൊണാൾഡോ തകർത്തു.