20
Dec 2023
Fri
20 Dec 2023 Fri

ആശുപത്രിയില്‍ പോകുന്നവര്‍ക്ക് വലിയ ആശ്വാസം: ഇനി നീണ്ട ക്യൂ വേണ്ട, അറിയാം ഇഹെല്‍ത്ത് സംവിധാനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനം 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇഹെല്‍ത്ത് സംവിധാനം വിജയകരമായി നടപ്പാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. നിലവിലെ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ സംരംഭം 16 മെഡിക്കല്‍ കോളേജുകള്‍, 18 ജില്ലാ, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, മറ്റ് വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ 393 ആശുപത്രികളില്‍ ഇഹെല്‍ത്ത് സംവിധാനം സ്ഥാപിച്ചതായും വീണാ ജോര്‍ജ്ജ് അറിയിച്ചു.

ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആര്‍ദ്രം ജനകീയ ക്യാംപയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി.

ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.